കോവിഷീല്‍ഡിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ ഈടാക്കുന്നത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വില

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനായ കോവിഷീല്‍ഡിന് രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ നല്‍കേണ്ടിവരിക ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്റെ ഒരു ഡോസ് 600 രൂപയ്ക്ക് കൊടുക്കാനാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിരിക്കുന്നത്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ നിരക്കാണെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്‌സിനാണ് കോവിഷീല്‍ഡ്. അതേസമയം സംസ്ഥാനങ്ങള്‍ക്ക് 400 രൂപ നിരക്കിലാണ് വാക്‌സിന്‍ നല്‍കുന്നത്. എന്നാല്‍ യുഎസ്, യുകെ., യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഗവണ്മെന്റുകള്‍ക്ക് ഇതിലും കുറഞ്ഞ നിരക്കിലാണ് മരുന്ന് നല്‍കുന്നത്. ഈ രാജ്യങ്ങളിലെ ഗവണ്മെന്റുകള്‍ അസ്ട്രസെനെക്കയില്‍ നിന്ന് നേരിട്ടാണ് മരുന്ന് വാങ്ങുന്നത്.

കൂടാതെ ഇതിലും കുറഞ്ഞ നിരക്കിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാക്‌സിന് വാങ്ങുന്നതിനായി ബംഗ്ലദേശ്, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങുന്ന ബംഗ്ലാദേശ് ഒരു ഡോസിന് 4 ഡോളറാണ് (ഏകദേശം 300 രൂപ) മുടക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. ദക്ഷിണാഫ്രിക്കയും സൗദി അറേബ്യയും 5.25 ഡോളറാണ് (ഏകദേശം 395 രൂപ) മുടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവീഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കും നല്‍കുമെന്നാണ് കമ്പനി സി.ഇ.ഒ. അദാര്‍ പൂനാവാല അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന് 150 രൂപ നിരക്കിലായിരുന്നു നല്‍കിയിരുന്നത്. വില നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യ കമ്പനിക്ക് നല്‍കിയതും വിലയിലെ അന്തരവും ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിരുന്നു.

Exit mobile version