ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ 32പേരെ കുറ്റവിമുക്തരാക്കിയ ജഡ്ജിക്ക് യുപി ഉപലോകയുക്തയായി നിയമനം; ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു

ലഖ്‌നൌ: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍കെ അദ്വാനി, എംഎം ജോഷി, ഉമാ ഭാരതി എന്നിവരെ അടക്കം 32പേരെ കുറ്റവിമുക്തരാക്കിയ സ്‌പെഷ്യല്‍ സിബിഐ കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവിനെ ഉത്തര്‍പ്രദേശ് ഉപ ലോകയുക്തയായി നിയമിച്ചു. ചൊവ്വാഴ്ച ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. ഉത്തര്‍പ്രദേശ് ലോകയുക്ത സഞ്ജയ് മിശ്രയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സുരേന്ദ്ര കുമാര്‍ യാദവ് ഉത്തര്‍പ്രദേശ് ഉപ ലോകായുക്തയായി സ്ഥാനമേറ്റെടുത്തത്.

കഴിഞ്ഞ ഏപ്രില്‍ ആറിനാണ് സുരേന്ദ്ര കുമാര്‍ യാദവിനെ ഉത്തര്‍പ്രദേശ് ഉപ ലോകയുക്തയായി നിയമിച്ച് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. 2020 സെപ്തംബര്‍ 30നാണ് ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി മുതിര്‍ന്ന നേതാക്കള്‍ എല്‍കെ അദ്വാനി, എംഎം ജോഷി, ഉമാ ഭാരതി എന്നിവരെ അടക്കം 32പേരെ കുറ്റവിമുക്തരാക്കിയ വിധി സിബിഐ കോടതി ജഡ്ജിയായിരുന്ന സുരേന്ദ്ര കുമാര്‍ യാദവ് പുറപ്പെടുവിച്ചത്.

1992 ഡിസംബര്‍ 6നാണ് ബാബറി മസ്ജിദ് തകര്‍ത്തത്. ഒരു മുഖ്യ ലോകയുക്തയും, മൂന്ന് ഉപ ലോകായുക്തമാരും അടങ്ങുന്ന ജുഡീഷ്യല്‍ ബോഡിയാണ് ഉത്തര്‍പ്രദേശിലെ ലോകയുക്ത സംവിധാനം.

Exit mobile version