എല്ലാ എംഎല്‍എമാരും വിവാഹേതര ബന്ധമില്ലെന്ന് തെളിയിക്കണം: വിവാദമായി കര്‍ണാടക മന്ത്രിയുടെ വെല്ലുവിളി

ബംഗളൂരു: സംസ്ഥാനത്തെ എല്ലാ എംഎല്‍എമാര്‍ക്കും വിവാഹേതര ബന്ധമില്ലെന്ന് തെളിയിക്കാന്‍ ഏകപത്നി പരിശോധന (മൊണോഗമി ടെസ്റ്റ്) നടത്തണമെന്ന് കര്‍ണാടകയിലെ ആരോഗ്യ-ആരോഗ്യ വിദ്യാഭ്യാസ മന്ത്രി കെ സുധാകര്‍. പരിശോധന നടത്താന്‍ മന്ത്രിസഭയിലെ മുഴുവന്‍ എംഎല്‍എമാരെയും മന്ത്രി വെല്ലുവിളിച്ചു.

മന്ത്രിയുടെ പ്രസ്താവനക്കെതിരെ സ്പീക്കര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ രംഗത്തെത്തിയതോടെ അദ്ദേഹം പ്രസ്താവന പിന്‍വലിച്ചു. സഹായ വാഗ്ദാനം നടത്തി യുവതികളെ സുധാകരനടക്കമുള്ള ആറ് എംഎല്‍എമാര്‍ പീഡിപ്പിച്ചെന്ന ആരോപണമുയര്‍ന്നിരുന്നു. ആരോപണ വിധേയര്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം സമരം നടത്തുന്നതിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം.

225 എംഎല്‍എമാരുടേയും വ്യക്തിജീവിതം പരിശോധിച്ച് എത്ര പേര്‍ വിവാഹേതരബന്ധം പുലര്‍ത്തുന്നുണ്ടെന്ന് കണ്ടെത്തണമെന്ന് ബുധനാഴ്ചയാണ് സുധാകര്‍ പ്രസ്താവിച്ചത്. രമേശ് ജാര്‍ക്കി ഹോളിയുടെ വിവാദത്തിന് പിന്നാലെയാണ് മന്ത്രി ഇത്തരമൊരാവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്.

മര്യാദ രാമന്‍മാരായും ഉത്തമപുരുഷോത്തമന്മാരുമായി ജീവിക്കുന്നവരെ ഞാന്‍ വെല്ലുവിളിക്കുകയാണ്. കര്‍ണാടകയിലെ 225 എംഎല്‍മാരുടെയും സ്വകാര്യ ജീവിതം അന്വേഷിക്കട്ടെ. അപ്പോള്‍ അറിയാം ആര്‍ക്കൊക്കെ വിവാഹേതര ബന്ധമുണ്ടെന്ന്. ഇത് ധാര്‍മികതയുടെ പ്രശ്നമാണ്- എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കളെയും സുധാകര്‍ വിമര്‍ശിച്ചു. സിദ്ധരാമയ്യ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഹരിശ്ചന്ദ്രന്മാരാണോ എന്നും അദ്ദേഹം ചോദിച്ചു. മന്ത്രിക്കെതിരെ പ്രതിപക്ഷവും രംഗത്തെത്തി.

അതേസമയം, സഭയില്‍ ഒപ്പച്ചാടും വിമര്‍ശനവുമുയര്‍ന്നതോടെ സുധാകര്‍ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുകയും താന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

സദാചാരത്തിന്റെയും സാമൂഹികമൂല്യങ്ങളേയും സംബന്ധിക്കുന്ന സംഗതിയാണിത്. അതു കൊണ്ട് എല്ലാവരുടേയും സ്വഭാവം വ്യക്തമാക്കപ്പെടണം. എല്ലാകാര്യങ്ങളും അന്വേഷിക്കണം. മന്ത്രിമാരും എംഎല്‍എമാരും പ്രതിപക്ഷനേതാക്കളും അന്വേഷണത്തെ നേരിടട്ടെ- സുധാകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Exit mobile version