പ്രസവ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചത് ഷേവിംഗ് ബ്ലേഡ്; യുവതിയും കുഞ്ഞിനും മരണപ്പെട്ടു! ഡോക്ടറുടെ വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ്!

Surgery | Bignewslive

ലഖ്‌നൗ: എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള വ്യാജ ഡോക്ടര്‍ പ്രസവ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതിയും കുഞ്ഞും മരണപ്പെട്ടു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ സ്വദേശി രാജാറാമിന്റെ ഭാര്യയും നവജാതശിശുവുമാണ് ഡോക്ടറുടെ അനാസ്ഥയില്‍ മരിച്ചത്. സംഭവത്തില്‍ സുല്‍ത്താന്‍പുര്‍ സൈനിയിലെ മാ ശാരദ ആശുപത്രിയിലെ വ്യാജഡോക്ടര്‍ രാജേന്ദ്ര ശുക്ല, ആശുപത്രി ഉടമ രാജേഷ് സഹ്നി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞദിവസമാണ് സുല്‍ത്താന്‍പുര്‍ സ്വദേശി രാജറാം പോലീസില്‍ പരാതി നല്‍കിയത്. ആശുപത്രി അധികൃതരുടെ അലംഭാവമാണ് ഇരുവരും മരിക്കാന്‍ കാരണമായതെന്നായിരുന്നു ആരോപണം. തുടര്‍ന്ന് സുല്‍ത്താന്‍പുര്‍ പോലീസ് ആശുപത്രിയില്‍ പരിശോധന നടത്തിയതോടെയാണ് ഡോക്ടര്‍ വ്യാജമാണെന്ന് കണ്ടെത്തിയത്.

ശസ്ത്രക്രിയ നടത്തിയ രാജേന്ദ്ര ശുക്ല വ്യാജ ഡോക്ടറാണെന്നും ഇയാള്‍ എട്ടാംക്ലാസില്‍ പഠനം നിര്‍ത്തിയ ആളാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഷേവിങ് ബ്ലേഡുകള്‍ ഉപയോഗിച്ചായിരുന്നു ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയകളടക്കം നടത്തിയിരുന്നതെന്നും പോലീസ് കണ്ടെത്തി. സ്വകാര്യ ആശുപത്രിക്ക് രജിസ്‌ട്രേഷനില്ലെന്നും ഏതാനും വ്യാജഡോക്ടര്‍മാരെയും നഴ്‌സുമാരെയും നിയമിച്ചാണ് രാജേഷ് സഹ്നി ആശുപത്രി പ്രവര്‍ത്തിപ്പിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു.

തുടര്‍ന്നാണ് ആശുപത്രി ഉടമയെയും വ്യാജഡോക്ടറെയും പോലീസ് പിടികൂടിയത്. ദിവസങ്ങള്‍ക്ക് മുമ്പാണ് രാജാറാമിന്റെ ഭാര്യയും നവജാതശിശുവും പ്രസവശസ്ത്രക്രിയക്ക് പിന്നാലെ മരിച്ചത്. പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആദ്യം പ്രദേശത്തെ വയറ്റാട്ടിയുടെ അടുത്താണ് എത്തിച്ചത്. തുടര്‍ന്ന് ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാല്‍ മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു നിര്‍ദേശം. തുടര്‍ന്നാണ് മാ ശാരദ ആശുപത്രിയില്‍ എത്തിയത്. ഇവിടെവെച്ച് ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ മരണപ്പെടുകയായിരുന്നു.

Exit mobile version