ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകാത്തതിന്റെ പേരിൽ തന്നെ സ്‌കൂളിൽ നിന്ന് പുറത്താക്കിയതായി പരാതി ഉന്നയിച്ച് അധ്യാപകൻ രംഗത്ത്. ഉത്തർപ്രദേശിലെ ബലിയയിലെ സരസ്വതി ശിശുമന്ദിർ സ്‌കൂളിലെ അധ്യാപകനായിരുന്ന യശ്വന്ത് പ്രതാപ് സിങാണ് പരാതിക്കാരൻ. ആർഎസ്എസ് നിയന്ത്രണത്തിലാണ് സ്‌കൂളാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ക്ഷേത്ര നിർമ്മാണത്തിനായി ആയിരം രൂപ സംഭാവന നൽകാത്തതിനാലാണ് തന്നെ പുറത്താക്കിയത് എന്ന് അദ്ദേഹം പറഞ്ഞു. തന്റെ എട്ടുമാസത്തെ ശമ്പളം സ്‌കൂൾ അധികൃതർ പിടിച്ചുവച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. രാമക്ഷേത്ര നിർമ്മാണത്തിന് വേണ്ടി താൻ 80,000 രൂപ പിരിച്ചു നൽകിയിരുന്നതായും സിങ് പറയുന്നു.
പിന്നീട്, ഫണ്ട് പിരിവിനായി സ്‌കൂളിൽ എത്തിയ ആർഎസ്എസ് ജില്ലാ പ്രചാരക് ആയിരം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. നൽകാനാവില്ലെന്ന് പറഞ്ഞപ്പോൾ, സ്‌കൂൾ അധികൃതർ മോശമായി പെരുമാറുകയും പിരിച്ചു വിടുകയും ചെയ്‌തെന്നാണ് സിങ് പറയുന്നത്. അതേസമയം, ഫണ്ട് പിരിവിന് ആരേയും നിർബന്ധിച്ചിട്ടില്ലെന്നും സിങ് അധ്യാപനത്തിൽ താത്പര്യം കാണിച്ചിരുന്നില്ലെന്നും ആർഎസ്എസ് ജില്ലാ പ്രചാരക് സത്യേന്ദ്ര പറഞ്ഞു.
സംഭവത്തിൽ ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്യാപകൻ പറയുന്നു. ഇതിനിടെ, എല്ലാ ജീവനക്കാർക്കും ഫണ്ട് ശേഖരണത്തിനായി റസീപ്റ്റ് ബുക്കുകൾ നൽകിയിരുന്നുവെന്നും ആദ്യം പണം തരാമെന്ന് സമ്മതിച്ച സിങ് പിന്നീട് വാക്ക് മാറുകയായിരുന്നുവെന്നും ഇാരോപിച്ച് സ്‌കൂൾ പ്രിൻസിപ്പൽ ധീരേന്ദ്ര രംഗത്തെത്തി.