കഴുത ഇറച്ചി കഴിച്ചാല്‍ ലൈംഗീക ശേഷി വര്‍ധിക്കുമെന്ന് പ്രചരണം; ആന്ധ്രയില്‍ കഴുത ഇറച്ചിയ്ക്ക് വന്‍ ഡിമാന്‍ഡ്, കിലോക്ക് 600 രൂപ വരെ

ഹൈദരാബാദ്: കഴുത ഇറച്ചി കഴിച്ചാല്‍ ലൈംഗീക ശേഷി വര്‍ധിക്കുമെന്ന പ്രചരണം ശക്തമായതോടെ ആന്ധ്രപ്രദേശില്‍ കഴുത ഇറച്ചിയ്ക്ക് വന്‍ ഡിമാന്‍ഡ്. ഒരു കിലോ ഇറച്ചിക്ക് 600 രൂപ വരെയാണ് വില. ഒരു കഴുതയുടെ മുഴുവന്‍ ഇറച്ചിയും വേണമെങ്കില്‍ 15,000 മുതല്‍ 20,000 രൂപ വരെ ഈടാക്കും.

ഇതോടെ അനധികൃതമായി കഴുതകളെ കശാപ്പ് ചെയ്യുന്നതും ഇറച്ചി വില്‍ക്കുന്നതും വന്‍ തോതില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. കഴുതകളെ കശാപ്പ് ചെയ്യുന്നത് നിയമം മൂലം രാജ്യത്ത് നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇത് മറികടന്നാണ് പലയിടത്തും കശാപ്പും ഇറച്ചിവില്‍പ്പനയും നടക്കുന്നത്.

പുറംവേദന, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ സുഖപ്പെടാനും ലൈംഗികശേഷി വര്‍ധിക്കാനും കഴുത ഇറച്ചിക്ക് കഴിയുമെന്ന പ്രചരണം ശക്തമായതോടെയാണ് കഴുത ഇറച്ചിയ്ക്ക് ഡിമാന്‍ഡ് വര്‍ധിച്ചത്. പ്രകാസം, കൃഷ്ണ, വെസ്റ്റ് ഗോദാവരി, ഗുണ്ടൂര്‍ ജില്ലകളിലാണ് കഴുത ഇറച്ചി വില്‍പ്പന കൂടുതല്‍.

കശാപ്പ് കാരണം സംസ്ഥാനത്തെ കഴുതകളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ കഴുതകളുടെ കശാപ്പും ഇറച്ചിവില്‍പ്പനയും തടയാനുള്ള കഠിനപരിശ്രമത്തിലാണ് അധികൃതര്‍.

കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും കഴുതകളെ എത്തിച്ച് ആന്ധ്രയില്‍ കശാപ്പ് ചെയ്ത് വില്‍ക്കുന്നുണ്ടെന്ന് മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നു. പ്രകാസം ജില്ലയിലെ കവര്‍ച്ചക്കാരുടെ താവളമായിരുന്ന ഒരു ഗ്രാമത്തില്‍ നിന്നാണ് കഴുത ഇറച്ചിയെക്കുറിച്ചുള്ള പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നാണ് മൃഗസംരക്ഷണ പ്രവര്ത്തകരുടെ അഭിപ്രായം.

Exit mobile version