ഹൈദരാബാദ്: പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവർ കോവിഡ് വാക്‌സിൻ എടുക്കരുതെന്ന് ആഹ്വാനം ചെയ്ത് ദുബായിയിൽ നിന്നും വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബറെ നാട്ടിൽ എത്തിയതിന് പിന്നാലെ അറസ്റ്റ് ചെയ്ത് പോലീസ്. കോവിഡ് വാക്‌സിനെതിരെ സാമുദായിക സ്പർദ്ധ വളർത്തുന്ന രീതിയിൽ വ്യാജ പ്രചാരണം നടത്തി സംഭവത്തിലാണ് യൂട്യൂബറെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. അബൂ ഫൈസൽ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
അബൂ ഫൈസലിന്റെ വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വിദ്വേഷം പരത്തുന്നതാണെന്ന് പറഞ്ഞ് ഇമ്രാൻ ഖാൻ എന്നയാളാണ് ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയത്. വീഡിയോയിൽ, കൊറോണ വൈറസിനെക്കുറിച്ച് അബു ഫൈസൽ അശാസ്ത്രീയമായ വാദങ്ങൾ ഉന്നയിക്കുകയും കൊറോണ വൈറസ് വാക്‌സിൻ എടുക്കരുതെന്ന് മുസ്ലിങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.
ദുബായിയിൽ നിന്നും രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇയാളെ ഉടൻ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സാമുദായിക സ്വഭാവമുള്ള വിഡിയോകളാണ് അബൂ ഫൈസൽ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്നത് എന്ന് പോലീസ് കണ്ടെത്തി.
കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. ആ സമയത്ത് ഇയാൾ ദുബായിയിൽ ആയിരുന്നു.
വാക്‌സിനുകൾ ജനസംഖ്യാ നിയന്ത്രണത്തിനുള്ള മാർഗമാണെന്നും യൂട്യൂബർ അവകാശപ്പെട്ടിരുന്നു. കൂടാതെ ‘പശു സംരക്ഷണവുമായി ബന്ധമുള്ള ഗ്രൂപ്പുകൾ’ വഴി അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതായും യൂട്യൂബർ അവകാശപ്പെട്ടു.