അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ വീണ്ടും നീട്ടി; മാര്‍ച്ച് 31 വരെ നിയന്ത്രണങ്ങള്‍ തുടരും

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് വ്യാപനം ശക്തമായ പശ്ചാത്തലത്തില്‍ രാജ്യത്ത് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ലോകത്തെ പല രാജ്യങ്ങളിലും കൊവിഡ് വ്യാപനം വീണ്ടും ശക്തമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ വീണ്ടും നീട്ടിയത്.

എന്നാല്‍ നിയന്ത്രണങ്ങള്‍ ഡിജിസിഐ അംഗീകരിച്ച കാര്‍ഗോ വിമാനങ്ങള്‍ക്ക് ബാധകമല്ല. അതേസമയം തിരഞ്ഞെടുത്ത റൂട്ടുകളില്‍ സാഹചര്യങ്ങള്‍ക്കനുസൃതമായി അന്താരാഷ്ട്ര സര്‍വീസുകള്‍ അനുവദിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം തുടരുകയായിരുന്നു.

രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. ഇന്നലെ 16,488 പേര്‍ക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 1,10,79,979 ആയി.

ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് 16000ലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 113 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണ സംഖ്യ 1,56,938 ആയി ഉയര്‍ന്നു.

അതേസമയം ഇന്നലെ 12,771 പേര്‍ രോഗമുക്തി നേടിയതായി മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,07,63,451 ആയി ഉയര്‍ന്നു. നിലവില്‍ 1,59,590 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1,42,42,574 പേര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.

Exit mobile version