രാമക്ഷേത്രത്തിന് ഇനി വെള്ളിക്കട്ടികള്‍ സംഭാവന ചെയ്യരുത്, പണം അയച്ചോളൂ; ലോക്കറില്‍ സ്ഥലമില്ലെന്ന് ക്ഷേത്ര ട്രസ്റ്റ്

അയോധ്യ: രാമക്ഷേത്ര നിര്‍മാണത്തിനായി ഭക്തര്‍ ഇനി വെള്ളിക്കട്ടികള്‍ സംഭാവന ചെയ്യരുതെന്ന അഭ്യര്‍ഥനയുമായി ശ്രീരാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ്. ഭക്തര്‍ സംഭാവന ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കണമെന്നും അഭ്യര്‍ഥിച്ചു.

സംഭാവനയായി ലഭിച്ച വെള്ളിക്കട്ടികള്‍ സൂക്ഷിക്കാന്‍ ബാങ്ക് ലോക്കറില്‍ സ്ഥലം തികയാതെ വന്നതോടെയാണ് ഇത്തരമൊരു അഭ്യര്‍ഥനയുമായി ട്രസ്റ്റ് രംഗത്തെത്തിയത്. 400 കിലോഗ്രാം വെള്ളിക്കട്ടികളാണ് ഭക്തരില്‍ നിന്ന് സംഭാവനയായി ട്രസ്റ്റിന് ലഭിച്ചിരിക്കുന്നത്.

‘രാമക്ഷേത്ര നിര്‍മാണത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ആളുകള്‍ വെള്ളിക്കട്ടികള്‍ അയയ്ക്കുന്നുണ്ട്. ഇതിനകം ഒരുപാട് വെളളിക്കട്ടികള്‍ ലഭിച്ചു. അതെല്ലാം എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം എന്നതിനെ കുറിച്ച് ഞങ്ങള്‍ ഗൗരവമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഭക്തര്‍ വീണ്ടും വെള്ളിക്കട്ടികള്‍ അയയ്ക്കരുതെന്ന് വിനീതമായി അഭ്യര്‍ഥിക്കുകയാണ്. വെള്ളിക്കട്ടികളാല്‍ ബാങ്ക് ലോക്കറുകള്‍ നിറഞ്ഞിരിക്കുകയാണ്.’ട്രസ്റ്റ് അംഗമായ അനില്‍ മിശ്ര പറയുന്നു.

‘ശ്രീരാമ ഭക്തരുടെ വികാരങ്ങളെ മാനിക്കുന്നു. എന്നാല്‍ ഞങ്ങള്‍ താഴ്മയോടെ അഭ്യര്‍ഥിക്കുകയാണ് ഇനി വെള്ളിക്കട്ടികള്‍ സംഭാവന ചെയ്യരുത്. അത് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ഒരുപാട് പണം ചെലവഴിക്കേണ്ടതായി വന്നേക്കാം. ക്ഷേത്രനിര്‍മാണത്തിനായി കൂടുതല്‍ വെള്ളി അഥവാ ആവശ്യമായി വരികയാണെങ്കില്‍ അക്കാര്യം അപ്പോള്‍ അറിയിക്കാം.’ മിശ്ര കൂട്ടിച്ചേര്‍ത്തു.

ക്ഷേത്ര നിര്‍മാണത്തിനായി ഇതുവരെ 1600 കോടി രൂപയാണ് സംഭാവന ലഭിച്ചിരിക്കുന്നത്. ഭക്തര്‍ക്ക് പണം ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയോ ചെക്കായി നല്‍കുകയോ ടെയ്യാം. പണപ്പിരിവിനായി 1,50,000 ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു. 39 മാസങ്ങള്‍ക്കുളളില്‍ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Exit mobile version