അമിത് ഷാ കലാപഭൂമിയില്‍; പരിക്കേറ്റ പോലീസുകാരെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിലെ കലാപത്തെ തുടര്‍ന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചെങ്കോട്ട സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പ്രഹ്ളാദ് പട്ടേല്‍ ചെങ്കോട്ടയില്‍ കഴിഞ്ഞദിവസമെത്തി സ്ഥിതിഗതികള്‍ വിലയിരുന്നു. അതിനു പിന്നാലെയാണ് അമിത്ഷായും എത്തുന്നത്.

കര്‍ഷക റാലിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പോലീസുകാരെയും ആഭ്യന്തര മന്ത്രി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ അമിത് ഷാ വടക്കന്‍ ഡല്‍ഹിയിലെ സിവില്‍ ലൈനിലുള്ള സുശ്രുത് ട്രോമ സെന്റര്‍, തിരുത്ത് റാം ആശുപത്രി എന്നിവിടങ്ങളിലെത്തി. പരിക്കേറ്റ ഡല്‍ഹി പോലീസുദ്യോഗസ്ഥരെ അവിടെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

അതിനിടെ കര്‍ഷക സമരമെന്ന പേരില്‍ ആക്രമണം അഴിച്ചുവിട്ട ഇടനിലക്കാരെ എത്രയും വേഗം കണ്ടെത്താന്‍ അമിത് ഷാ ഡല്‍ഹി പോലീസിന് നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഡല്‍ഹി പോലീസ് കമ്മിഷണര്‍ എസ്എന്‍ ശ്രിവാസ്തവ, ഇന്റലിജന്‍സ് ബ്യൂറോ മേധാവികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

രാജ്യതലസ്ഥാനത്തെ പിടിച്ചുകുലുക്കിയ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നുള്ള കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. ‘കര്‍ഷകരെ അപകീര്‍ത്തിപ്പെടുത്താന്‍ ചില സാമൂഹിക വിരുദ്ധരെ ചെങ്കോട്ടയിലേക്ക് മനഃപൂര്‍വ്വം സര്‍ക്കാര്‍ കടത്തിവിട്ടതാണ്. രഹസ്യാന്വേഷണ വിഭാഗത്തിനും പോലീസിനും ഗുരുതരമായ വീഴ്ച പറ്റി.’ കോണ്‍ഗ്രസ് ആരോപിച്ചു.

ചെങ്കോട്ടയില്‍ കലാപമുണ്ടായതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി അമിത്ഷാ വിശദാംശങ്ങള്‍ തേടിയിരുന്നു. കൂടാതെ പ്രദേശത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി 4500 അര്‍ദ്ധ സൈനികരെ വിന്യസിക്കുകയും ചെയ്തിരുന്നു.

Exit mobile version