കാണികള്‍ ജയ് ശ്രീ റാം വിളിച്ചു; മോഡി പങ്കെടുത്ത പരിപാടിയില്‍ പ്രസംഗം നിര്‍ത്തി പ്രതിഷേധിച്ച് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത പരിപാടിയില്‍ പ്രതിഷേധവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം വിളിച്ചതിനെ തുടര്‍ന്നാണ് മമത താന്‍ പ്രസംഗിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയല്‍ സന്ദര്‍ശിക്കാനെത്തിയപ്പോളാണ് സംഭവം. മമത പ്രസംഗം തുടങ്ങി ഏതാനും മിനിറ്റുകള്‍ക്ക് ശേഷം കാണികള്‍ക്കിടയില്‍ നിന്ന് പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമമുണ്ടായതാണ് മമതയെ പ്രകോപിപ്പിച്ചത്. തടിച്ചുകൂടിയ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം മുഴക്കുകയായിരുന്നു. മുദ്രാവാക്യം വിളി ഉയര്‍ന്നത്. ഉടനെ മമത പ്രസംഗം നിര്‍ത്തി.

”ഒരു സര്‍ക്കാര്‍ പരിപാടിയുടെ മാന്യത ഉണ്ടായിരിക്കണമെന്ന് എനിക്ക് തോന്നുന്നു. ഇതൊരു രാഷ്ട്രീയ പാര്‍ട്ടി പരിപാടിയല്ല” പ്രകോപിതയായ മമത സദസ്സിലുള്ളവരോടായി പറഞ്ഞു. പ്രസംഗം തുടരാതെ അവര്‍ തന്റെ കസേരയിലേക്ക് മടങ്ങിപ്പോയിരുന്നു.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്‍മദിനാഘോഷപരിപാടികളുടെ ഭാഗമായാണ് പ്രധാനമന്ത്രി കൊല്‍ക്കത്തയിലെത്തിയത്.

Exit mobile version