‘എന്റെ കരിയറും ജീവിതവുമെല്ലാം അത് നശിപ്പിച്ചു. ഇപ്പോഴും പോലീസ് കേസുണ്ട്’ മതപരിവര്‍ത്തന നിരോധന നിയമം കുടുംബം തകര്‍ക്കുന്നതിങ്ങനെ

first man arrested | Bignewslive

ലഖ്നൗ : യുപിയില്‍ ലൗ ജിഹാദിനെതിരായ നിയമത്തിന്റെ ആദ്യത്തെ ഇരയാണ് ബറേലി സ്വദേശിയായ ഉവൈഷ് അഹമ്മദ് എന്ന ഇരുപത്തിയൊന്നുകാരന്‍. സുഹൃത്തായ ഇരുപതുകാരിയെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നു എന്ന് കാണിച്ച് പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയിലായിരുന്നു ഉവൈഷിനെതിരെ കേസെടുത്തത്.ഓര്‍ഡിനന്‍സ് പാസ്സാക്കി ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ തന്നെ ഉവൈഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മൂന്നാഴ്ചത്തെ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ ഉവൈഷിനിപ്പോള്‍ പ്രതീക്ഷകളില്ല.ഉള്ളത്, അപ്രതീക്ഷിതമായി വന്ന പൊലീസ് കേസ് തന്റെ ഭാവി തകര്‍ക്കുമോ എന്ന ആശങ്ക മാത്രം. ഇന്ത്യന്‍ ആര്‍മിയില്‍ ചേരുക എന്ന തന്റെ ആഗ്രഹത്തിന് ജയില്‍വാസം തടയിടുമോ എന്ന ഭീതിയിലാണ് ഈ യുവാവ്. നവംബര്‍ 28നാണ് മകളെ മതം മാറ്റാന്‍ ശ്രമിക്കുന്നു എന്ന് കാട്ടി ടിക്കാറാം റാഥോര്‍ എന്നയാള്‍ പൊലീസില്‍ പരാതി നല്‍കുന്നത്. അന്ന് തന്നെ ഉവൈഷിനെ പോലീസ് അറസ്റ്റ് ചെയ്തു.പെണ്‍കുട്ടി വിവാഹിതയാണ്. സ്‌കൂളില്‍ ഒരുമിച്ച് പഠിച്ച ഇവര്‍ കുറച്ചുകാലം പ്രണയത്തിലായിരുന്നുവെങ്കിലും വേര്‍പിരിഞ്ഞു. പെണ്‍കുട്ടി പിന്നീട് മേയില്‍ മറ്റൊരാളെ വിവാഹം കഴിച്ചു.

എന്നാല്‍ തന്റെ മതത്തില്‍ ചേരാന്‍ യുവാവ് നിരന്തരം പെണ്‍കുട്ടിയെ നിര്‍ബന്ധിക്കുന്നു എന്നാണ് പരാതിയിലുള്ളത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മതം മാറാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്യുകയാണെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് ആരോപിക്കുന്നതെങ്കിലും ഇതിലൊന്നും ഒരു കഴമ്പുമില്ലെന്ന് ആവര്‍ത്തിച്ച് പറയുകയാണ് ഉവൈഷ്.

” നല്ലൊരു ജോലി നേടുക എന്നല്ലാതെ വിവാഹത്തെപ്പറ്റി ഒരാലോചനയും ഇപ്പോഴില്ല. മുസ്ലിം ആയതിന്റെ പേരിലാണ് ഈ വേട്ടയാടലൊക്കെ സഹിക്കേണ്ടി വരുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഒരു ഹിന്ദു യുവാവ് മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ മുകളിലിരിക്കുന്നവര്‍ക്ക് യാതൊരു പ്രശ്നവുമില്ല.” ഉവൈഷ് പറയുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി എന്ന പേരിലും 2019 ഓക്ടോബറില്‍ ഉവൈഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വീട്ടുകാരുടെ സമ്മര്‍ദം മൂലം പെണ്‍കുട്ടി സ്വമേധയാ വീട് വിട്ടതാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കി. തന്നെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കാന്‍ വേണ്ടിയുള്ള നാടകങ്ങളാണ് നടക്കുന്നതെന്ന് ഉവൈഷ് ആരോപിച്ചു.

” അന്ന് അവളെ കാണാതാകുമ്പോള്‍ താന്‍ ബന്ധുവീട്ടിലായിരുന്നു. മേയില്‍ അവളുടെ വിവാഹം കഴിഞ്ഞതില്‍ പിന്നെ അവളുമായോ കുടുംബവുമായോ യാതൊരു അടുപ്പവും താന്‍ വച്ചു പുലര്‍ത്തിയിട്ടില്ല. എവിടേയ്ക്കാണ് കല്യാണം കഴിപ്പിച്ചയച്ചിരിക്കുന്നത് എന്ന് പോലും അറിയില്ല.” ഉവൈഷ് പറയുന്നു. മുമ്പ് ഞങ്ങള്‍ തമ്മില്‍ അടുപ്പം ഉണ്ടായിരുന്നുവെങ്കിലും തമ്മില്‍ പിരിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് പെണ്‍കുട്ടി വിവാഹിതയായതെന്നും അന്ന് മുതല്‍ ഇന്ന് വരെ അവളെപ്പറ്റി യാതൊരു വിവരവുമില്ലെന്നും ഉവൈഷ് കൂട്ടിച്ചേര്‍ത്തു.

ബിഎസ്സി ബയോളജി വിദ്യര്‍ഥിയായിരുന്ന ഉവൈഷ് ഡല്‍ഹിയിലേക്ക് മാറിയതിന്റെ പ്രധാന കാരണവും കേസും സമ്മര്‍ദങ്ങളുമാണ്.ഇനിയും ഗ്രാമത്തില്‍ നില്‍ക്കാന്‍ ഉവൈഷിന് താല്പര്യമില്ല.
” മതം മാറ്റാന്‍ ഞാന്‍ സ്ഥിരം ഭീഷണിയും വഴക്കുമാണെന്നാണ് ടീക്കാറാമും കുടുംബവും പറയുന്നത്. ഞാനവിടെ ചെന്ന് ബഹളമുണ്ടാക്കിയിട്ടണ്ടെങ്കില്‍ ചുറ്റുവട്ടത്തുള്ള ആരെങ്കിലും അറിയാതെ ഇരിക്കുമോ ? ചെറിയ ഒരു ബഹളമോ ഒച്ചകൂട്ടലോ ഉണ്ടായാല്‍ പോലും എല്ലാവും ഓടിക്കൂടുന്ന സ്ഥലമാണ്. ഇത് വരെ അങ്ങനെയൊരു ബഹളം നടന്നതായി ആരും കണ്ടിട്ടില്ല.ഇനിയും ഗ്രമത്തില്‍ നില്‍ക്കുന്നത് ജീവന് ഭീഷണിയാണ്.

നിയമം പ്രാബല്യത്തിലെത്തിയതിന് ശേഷം ആദ്യത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തിടുക്കത്തിനാണ് എന്നെയവര്‍ കരുവാക്കിയത്.്അതിന് വേണ്ടി എന്റെ ഭാവി തന്നെയാണ് പണയം വയ്ക്കേണ്ടി വന്നരിക്കുന്നത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറുക എന്ന എന്റെ സ്വപ്നം നടക്കുമോ എന്നാണിപ്പോളത്തെ ആശങ്ക.” ഉവൈഷ് കൂട്ടിച്ചേര്‍ത്തു.

വിവാഹത്തിനായുള്ള നിര്‍ബന്ധിത മതംമാറ്റം കുറ്റകരമാക്കിക്കൊണ്ടുള്ളതാണ് യുപി സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ നവംബര്‍ 28നാണ് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദ് പാട്ടീല്‍ ഒപ്പുവയ്ക്കുന്നത്. പത്ത് വര്‍ഷം വരെ തടവും 50000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഓര്‍ഡിനന്‍സ് പാസ്സാക്കി ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഉവൈഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

Exit mobile version