നിങ്ങളൊരു ഏകാധിപതിയാണ്; കർഷക സമരമുഖത്തേക്ക് തിരിഞ്ഞുനോക്കാതത് പ്രധാനമന്ത്രി മോഡിക്ക് കത്തെഴുതി വെച്ച് അഭിഭാഷകൻ ആത്മഹത്യ ചെയ്തു; സമരത്തിനിടെ ഇത് മൂന്നാമത്തെ ആത്മഹത്യ

amarjeet | India News

ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ കേന്ദ്രസർക്കാർ പാസാക്കിയ കർഷക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിനിടെ ഒരു ആത്മഹത്യ കൂടി. കർഷകൻ കൂടിയായ അഡ്വ.അമർജീത്ത് സിങ്ങാണ് ആത്മഹത്യ ചെയ്തത്. തിക്രി അതിർത്തിയിലെ സമരസ്ഥലത്ത് വെച്ചാണ് അമർജീത്ത് ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ് മോഡിക്ക് കത്തെഴുതിവെച്ചാണ് അമർജീത്തിന്റെ ആത്മഹത്യ.

ജനങ്ങൾ അവരുടെ ആഹാരത്തിന് വേണ്ടി നടത്തുന്ന സമരത്തെ പ്രധാനമന്ത്രി കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ആരോപിക്കുന്ന കത്തിൽ പ്രധാനമന്ത്രിയെ ഏകാധിപതിയെന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്.

പ്രധാനമന്ത്രിയുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് താൻ ആത്മാഹുതി ചെയ്യുന്നതെന്നും അദ്ദേഹം കത്തിൽ വിശദീകരിക്കുന്നുണ്ട്. കർഷക പ്രക്ഷോഭം ആരംഭിച്ച ശേഷമുളള മൂന്നാമത്തെ ആത്മഹത്യയാണ് അമർജീത്തിന്റേത്. ജലാലാബാദ് ബാർ അസോസിയേഷൻ ഭാരവാഹി കൂടിയാണ് അദ്ദേഹം.

അമർജീത്ത് നിരവധി ദിവസങ്ങളായി സമരം നടക്കുന്ന പ്രദേശത്ത് ഉണ്ടായിരുന്നു. മുമ്പ് കർഷക പ്രക്ഷോഭത്തിൽ പങ്കാളിയായിരുന്ന ഹരിയാണ ഗുരുദ്വാരയിലെ പുരോഹിതനായിരുന്ന ബാബാ രാം സിങ് ആത്മഹത്യ ചെയ്തിരുന്നു.

കർഷകരോട് കേന്ദ്ര സർക്കാർ നീതികാണിക്കുന്നില്ലെന്ന് ആരോപിച്ചാണ് ബാബ ആത്മഹത്യ ചെയ്തത്. കർഷക സമരത്തിൽ പങ്കെടുത്ത് മടങ്ങിയ 22കാരനായ പഞ്ചാബിലെ കർഷകൻ ഗുർലഭ് സിങ്ങും ആത്മഹത്യ ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version