സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളി, വേണ്ട സഹായങ്ങള്‍ യാതൊന്നും ചെയ്തില്ല! തോല്‍വിയ്ക്ക് കാരണം ദേശീയ നേതൃത്വം; ദയനീയ തോല്‍വി കേന്ദ്രത്തിന്റെ തലയില്‍ വെച്ച് കൊടുത്ത് ‘തടിയൂരി’ വസുന്ധര രാജെ

108 സീറ്റുകളില്‍ വ്യക്തമായ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ വെറും 67 സീറ്റുകളില്‍ മാത്രമാണ് ബിജെപിയ്ക്ക് ലഭിച്ചത്.

ജയ്പൂര്‍: രാജസ്ഥാനിലെ തോല്‍വിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി വസുന്ധര രാജെ. സംസ്ഥാനത്തെ പല സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പാളിപോയെന്നും, തെരഞ്ഞെടുപ്പിന് വേണ്ട യാതൊരു സഹായവും ദേശീയ നേതൃത്വവും നല്‍കിയില്ലെന്നും വസുന്ധര കുറ്റപ്പെടുത്തി. രാജസ്ഥാനില്‍ വലിയ തിരിച്ചടിയാണ് ബിജെപി നേതൃത്വത്തിന് ലഭിച്ചത്. 108 സീറ്റുകളില്‍ വ്യക്തമായ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ വെറും 67 സീറ്റുകളില്‍ മാത്രമാണ് ബിജെപിയ്ക്ക് ലഭിച്ചത്.

വസുന്ധര രാജെ സര്‍ക്കാറിനെ ജനം വേരോടെ പിഴുതെറിയുന്ന കാഴ്ചയാണ് രാജസ്ഥാനില്‍ കണ്ടത്. ജല്‍റാപഥന്‍ മണ്ഡലത്തില്‍ വസുന്ധരെ രാജെ വിജയിച്ചെങ്കിലും വസുന്ധര രാജെ മന്ത്രിസഭയിലെ മിക്ക മന്ത്രിമാരും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. നേരത്തെ തന്നെ ബിജെപി ദേശീയ നേതൃത്വവും രാജസ്ഥാനിലെ സംസ്ഥാന നേതൃത്വവും തമ്മില്‍ അഭിപ്രായ വ്യത്യാസമുള്ളതായാണ് വിവരം.

രാജസ്ഥാനില്‍ അമിത് ഷാ പങ്കെടുക്കുന്ന റാലിയില്‍ നിന്ന് വസുന്ധര രാജെ വിട്ടുനിന്നതും വലിയ വിവാദമായിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ ജനരോഷം സംസ്ഥാനത്ത് പ്രകടമായിരുന്നു. കര്‍ഷക മാര്‍ച്ചും ആള്‍ക്കൂട്ട കൊലപാതകവും സംസ്ഥാന സര്‍ക്കാരിനെ വന്‍ പ്രതിസന്ധിയില്‍ ആഴ്ത്തിയിരുന്നു.

Exit mobile version