നടി വിജെ ചിത്രയുടെ മരണം; താരത്തിന്റെ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ച അമ്മ വിജയ്ക്കും കുരുക്ക്, പിരിയാന്‍ തുടരെ നിര്‍ബന്ധിച്ച് മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്ന് റിപ്പോര്‍ട്ട്

VJ Chitra's death | bignewslive

ചെന്നൈ: തമിഴ് സീരിയല്‍ താരം വിജെ ചിത്ര മരിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവ്. താരത്തിന്റെ ഭര്‍ത്താവ് ഹേമന്ദിനെതിരെ ആപോണം ഉന്നയിച്ച് രംഗത്തെത്തിയ ചിത്രയുടെ അമ്മ വിജയയും താരത്തിനെതിരെ സമര്‍ദ്ദം ചെലുത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതോടെ ചിത്രയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ അമ്മ വിജയയ്ക്കും പങ്കുണ്ടെന്ന് വെളിപ്പെടുന്നു.

മുമ്പ് ഷൂട്ടിങ് നടക്കുമ്പോള്‍ സ്റ്റുഡിയോയിലെത്തിയും മറ്റും ചിത്രയോട് ഹേമന്ദ് വഴക്കടിച്ചിട്ടുണ്ട്. മദ്യപിച്ചും ഹേമന്ദ് ഭാര്യയോട് അപമര്യാദയായി പെരുമാറിയിരുന്നു. ഈ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ ഹേമന്ദിനെ ഉപേക്ഷിച്ച് വീട്ടിലേക്കു വരാന്‍ അമ്മ വിജയ ചിത്രയെ നിര്‍ബന്ധിച്ചു. ആവശ്യം അംഗീകരിക്കും വരെ തുടര്‍ച്ചയായി ആവശ്യപ്പെട്ട് താരത്തിനെ സമര്‍ദ്ദത്തിലാക്കുകയായിരുന്നു.

ഭര്‍ത്താവിന്റെ ഉപദ്രവം ഒരുഭാഗത്തും അമ്മയുടെ ആവശ്യം മറുഭാഗത്തുമായതോടെ ചിത്ര മാനസികമായി സമ്മര്‍ദത്തിലായതായി പോലീസ് പറയുന്നു. രജിസ്റ്റര്‍ വിവാഹം കഴിഞ്ഞിട്ട് ആഴ്ചകള്‍ ആയിരുന്നു. തന്റെ പ്രശസ്തിയോര്‍ത്ത് ആശങ്കയിലായ ചിത്ര തീരുമാനമെടുക്കാനാകാതെ ജീവനൊടുക്കുകയായിരുന്നുവെന്നാണ് കരുതുന്നതെന്നും പോലീസ് പ്രതികരിച്ചു.

ജനപ്രിയ സീരിയലുകളിലൂടെ പ്രശസ്തയായ ചിത്രയെ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് നസ്രത്പേട്ടയിലെ സ്വകാര്യഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുരൂഹമായ സാഹചര്യങ്ങളില്‍ നടന്ന മരണം സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം ആത്മഹത്യ തന്നെയാണെന്ന് വ്യക്തമായിരുന്നു.

Exit mobile version