കൊവിഡ് വാക്സിന്‍ വിതരണം; പ്രതിദിനം നൂറ് പേര്‍ക്ക്, അരമണിക്കൂര്‍ നിരീക്ഷണം, സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗരേഖ കൈമാറി കേന്ദ്രം

covid vaccine | big news live

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗരേഖ കൈമാറി കേന്ദ്രസര്‍ക്കാര്‍. ഓരോ കൊവിഡ് വാക്‌സിന്‍ കേന്ദ്രങ്ങളിലും പ്രതിദിനം നൂറ് പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രമായിരിക്കും ഓരോ വാക്‌സിന്‍ കുത്തിവെപ്പ് കേന്ദ്രത്തിലും ഉണ്ടായിരിക്കുക.

അതേസമയം കൊവിഡ് വാക്‌സിന്‍ കുത്തിവെപ്പ് നടത്തുന്ന കേന്ദ്രങ്ങള്‍ എങ്ങനെ സജ്ജീകരിക്കണമെന്ന് സംബന്ധിച്ചും മാര്‍ഗരേഖയില്‍ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് വാക്‌സിന്‍ കേന്ദ്രത്തിന് മൂന്ന് മുറികള്‍ ഉണ്ടായിരിക്കണം. ആദ്യത്തെ മുറി കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ വരുന്നവര്‍ക്കുളള കാത്തിരിപ്പുകേന്ദ്രമാണ്. ഇവിടെ സാമൂഹിക അകലം പാലിക്കുന്നതിനുളള സജ്ജീകരണങ്ങളും ക്രമീകരിക്കണം.

രണ്ടാമത്തെ മുറിയില്‍ വെച്ചാണ് വാക്‌സിന്‍ നല്‍കുക. ഒരുസമയം ഒരാളെ മാത്രമേ കുത്തിവെക്കുകയുളളൂ. തുടര്‍ന്ന് വാക്‌സിന്‍ സ്വീകരിച്ചയാളെ മൂന്നാമത്തെ മുറിയിലേക്ക് എത്തിച്ച് അരമണിക്കൂറോളം നിരീക്ഷിക്കും. അരമണിക്കൂറിനുളളില്‍ രോഗലക്ഷണങ്ങളോ, പാര്‍ശ്വഫലങ്ങളോ കാണിക്കുകയാണെങ്കില്‍ അവരെ നേരത്തേ നിശ്ചയിച്ചിട്ടുളള ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി ആശുപത്രികളുടെ പട്ടിക തയ്യാറാക്കാനും കേന്ദ്രം മാര്‍ഗനിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തേ കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ച ബ്രിട്ടണില്‍ കുത്തിവെപ്പിന് ശേഷം ഒരാളെ പത്തുമിനിട്ട് നേരം മാത്രമാണ് നിരീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ അത് അരമണിക്കൂറാണ്. ഇതുകൊണ്ടാണ് വാക്‌സിന്‍ വിതരണം ഒരു കേന്ദ്രത്തില്‍ പ്രതിദിനം നൂറുപേര്‍ക്ക് എന്ന തോതില്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. അതേസമയം കമ്യൂണിറ്റി ഹാളുകള്‍ക്ക് പുറമെ താല്‍ക്കാലികമായി നിര്‍മ്മിക്കുന്ന ടെന്റുകളിലും വാക്സിന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കേന്ദ്ര മാര്‍ഗ്ഗ രേഖയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരുകള്‍ ക്രമീകരണങ്ങള്‍ സജ്ജമാക്കേണ്ടത്.

Exit mobile version