“കര്‍ഷകരോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ വഞ്ചന പൊറുക്കില്ല”; പദ്മവിഭൂഷണ്‍ പുരസ്‌കാരം തിരിച്ചു നല്‍കുമെന്ന് പ്രകാശ് സിങ് ബാദല്‍

Parkash Singh Badal, Padma Vibhushan, farmer protest | bignewslive

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിന് എതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പദ്മവിഭൂഷണ്‍ പുരസ്‌കാരം തിരിച്ചു നല്‍കുമെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും അകാലിദള്‍ നേതാവുമായ പ്രകാശ് സിങ് ബാദല്‍. കര്‍ഷകരോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ വഞ്ചന പൊറുക്കില്ലെന്നും പ്രക്ഷോഭകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രകാശ് സിങ് ബാദല്‍ പറഞ്ഞു.

2015ല്‍ ഒന്നാം മോഡി സര്‍ക്കാറിന്റെ കാലത്താണ് പ്രകാശ് സിങ് ബാദലിന് പദ്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ പുരസ്‌കാരമാണ് പദ്മവിഭൂഷണ്‍. ബാദലിന്റെ പാര്‍ട്ടിയായ ശിരോമണി അകാലിദള്‍ നേരത്തെ എന്‍ഡിഎയുടെ സഖ്യകക്ഷിയായിരുന്നു. എന്നാല്‍ കാര്‍ഷിക നിയമത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് അകാലിദള്‍ സഖ്യം വിട്ടിരുന്നു.

കാര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. തങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡുകളും മെഡലുകളും തിരിച്ച് നല്‍കുമെന്ന് പഞ്ചാബില്‍ നിന്നുള്ള മുന്‍ കായിക താരങ്ങളും പരിശീലകരും പറഞ്ഞിരുന്നു. പദ്മശ്രീയും അര്‍ജുന പുരസ്‌കാരവും നേടിയിട്ടുള്ള ഗുസ്തി താരം കര്‍ത്താര്‍ സിങ്, അര്‍ജുന പുരസ്‌കാര ജേതാവും ബാസ്‌ക്കറ്റ് ബോള്‍ താരവുമായ സജ്ജന്‍ സിങ് ചീമ, അര്‍ജുന ജേതാവും ഹോക്കി താരവുമായ രാജ്ബിര്‍ കൗര്‍ എന്നിവരാണ് പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് അറിയിച്ചത്.

Exit mobile version