ബോളിവുഡ് താരം അര്‍ജുന്‍ രാംപാലിന്റെ വീട്ടില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ റെയ്ഡ്

മുംബൈ: ബോളിവുഡ് താരം അര്‍ജുന്‍ രാംപാലിന്റെ വീട്ടില്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) റെയ്ഡ്. താരത്തിന്റെ അന്ധേരി, ഖര്‍, ബാന്ദ്ര എന്നിവടങ്ങളിലുള്ള വസതികളിലാണ് റെയ്ഡ് നടന്നത്. ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന സംഘമാണ് താരത്തിന്റെ വീട്ടില്‍ തെരച്ചിലിനെത്തിയത്.

അര്‍ജുന്റെ കാമുകിയായ ഗബ്രിയേലയുടെ സഹോദരന്‍ അഗിസിലാവോസിനെ എന്‍സിബി സ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളുടെ പക്കല്‍ നിന്ന് ഹാഷിഷ് അടക്കമുള്ള നിരവധി ലഹരിമരുന്നുകള്‍ അധികൃതര്‍ പിടികൂടിയിരുന്നു. ഇയാള്‍ക്ക് നിരവധി രാജ്യാന്തര ലഹരിക്കടത്തുകാരുമായി ബന്ധമുണ്ടെന്നാണ് എന്‍സിബി സംശയിക്കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം ബോളിവുഡിലെ പ്രശസ്ത നിര്‍മ്മാതാവ് ഫിറോസ് നദിയാവാലയുടെ വീട്ടില്‍ നിന്നും ലഹരിമരുന്നുകള്‍ പിടിച്ചെടുക്കുകയും ഫിറോസിന്റെ ഭാര്യ ഷബാനയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരുടെ ഫ്ളാറ്റില്‍ നിന്ന് പത്ത് കിലോയോളം മയക്കുമരുന്ന് കണ്ടെടുത്തതായി അന്വേഷണസംഘം അറിയിച്ചു.

Exit mobile version