നിര്‍ഭയ കേസിലെ പ്രതികളുടെ അഭിഭാഷകന്‍ എപി സിങ് കോടതിയിലെത്തും, ഹഥ്രാസ് കേസ് പ്രതികള്‍ക്ക് വേണ്ടി

ന്യൂഡല്‍ഹി: ഹഥ്രാസ് കേസിലെ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ എത്തുന്നത് കോളിളക്കം സൃഷ്ടിച്ച 2012ലെ നിര്‍ഭയ കേസിലെ പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകന്‍. അഖില ഭാരതീയ ക്ഷത്രിയ മഹാസഭയാണ് അഭിഭാഷകന്‍ എപി സിങ്ങിനെ കേസ് ഏല്‍പ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഘടനയുടെ ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജാ മാന്‍വേന്ദ്ര സിങ്ങാണ് ഹാഥ്രസ് പ്രതികള്‍ക്കുവേണ്ടി ഹാജരാകാന്‍ എപി സിങ്ങിനോട് ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വക്കീല്‍ ഫീസായി നല്‍കാന്‍ വന്‍തുകതന്നെ സംഘടന പിരിച്ചെടുത്തിട്ടുണ്ടെന്നാണ് വാദം.

‘മേല്‍ജാതിക്കാരെ’ അപകീര്‍ത്തിപ്പെടുത്താന്‍ എസ്‌സി – എസ്ടി വിഭാഗക്കാരെ ദുരുപയോഗപ്പെടുത്തുകയാണെന്നും ഇത്തരം നീക്കങ്ങള്‍ രജ്പുത് വിഭാഗത്തിന് വേദനയുണ്ടാക്കിയെന്നും സംഘടന അവകാശപ്പെടുന്നു.

ഹാഥ്രസില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട 19-കാരി കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരെയും മറ്റും വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

Exit mobile version