വിഷം നല്‍കിയതുമല്ല, കഴുത്ത് ഞെരിച്ചതുമല്ല, സുശാന്തിന്റെ മരണം ആത്മഹത്യ തന്നെയെന്ന് എയിംസിലെ ഡോക്ടര്‍മാര്‍, അഭ്യൂഹങ്ങളെ പാടെ തള്ളി

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം ആത്മഹത്യ തന്നെയാണെന്ന് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാരുടെ സംഘം. താരത്തിന്റെ മരണം കൊലപാതകമാണെന്ന വാദം നിലനില്‍ക്കെയാണ് ഡോക്ടര്‍മാര്‍ രംഗത്തെത്തിയത്.

വിഷം കൊടുത്തതായും കഴുത്ത് ഞെരിച്ചും സുശാന്ത് കൊല്ലപ്പെട്ടതായുള്ള എല്ലാ അഭ്യൂഹങ്ങളേയും തള്ളുന്നതാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്. സിബിഐ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച ഡോക്ടര്‍മാരുടെ സംഘത്തിന്റേതാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് സിബിഐയ്ക്കായി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുംബൈ പോലീസിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സുശാന്ത് ആത്മഹത്യ ചെയ്തതായാണ് വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ സുശാന്തിന്റെ കുടുംബത്തിന്റെ പരാതിയിലാണ് കേസില്‍ സിബിഐ അന്വേഷണം നടക്കുന്നത്. ജൂണ്‍ 14നാണ് മുപ്പത്തിനാലുകാരനായ സുശാന്ത് സിംഗ് രജ്പുതിനെ മുംബൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Exit mobile version