പ്രധാനമന്ത്രി വിദേശയാത്ര ചെയ്യാത്ത വർഷം വിദേശയാത്രയ്ക്ക് 121 കോടി ചെലവിട്ടു; വിമാന അറ്റകുറ്റപ്പണിക്ക് മാത്രമായി 1583.18 കോടി; കണക്കുകളിൽ അവ്യക്തത

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിദേശ യാത്രാ ചെലവ് സംബന്ധിച്ച കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ചതിന് പിന്നാലെ കണക്കുകളിലെ പൊരുത്തക്കേടുകൾ ചർച്ചയാകുന്നു. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അവതരിപ്പിച്ച കണക്കിൽ പ്രധാനമന്ത്രി മോഡി 2015 മുതൽ 58 രാജ്യങ്ങളിൽ യാത്ര നടത്തിയതായും ഇതിനായി 517.82 കോടി ചെലവായതായും പറയുന്നു.

ഈ വർഷം മോഡിയുടെ വിദേശയാത്രകളുടെ കണക്കുകൾ കേന്ദ്രമന്ത്രി വി മുരളീധരൻ ബജറ്റ് ചർച്ചയ്ക്കിടെ ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ, ഈ കണക്കുകളും പുതുതായി അവതരിപ്പിച്ച കണക്കുകളും തമ്മിൽ വലിയ അന്തരമുണ്ടെന്നതാണ് പ്രധാന ആക്ഷേപം.

മാർച്ചിലെ ബജറ്റ് സെഷനിൽ മുരളീധരൻ പ്രധാനമന്ത്രിയുടെ വിദേശ പര്യടനം സംബന്ധിച്ച കണക്കുകൾ ലോക്‌സഭയിൽ അവതരിപ്പിച്ചപ്പോൾ 446.52 കോടി രൂപ ചെലവായതായി അറിയിച്ചിരുന്നു. 2015-16ൽ 121.85 കോടി രൂപ, 2016 17ൽ 78.52 കോടി, 2017 18ൽ 99 കോടി, 2018 19ൽ 100.02 കോടി, 201920ൽ 46.23 കോടി രൂപ എന്നിങ്ങനെയായിരുന്നു കണക്കുകൾ.

പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റിൽ പറയുന്നതുപ്രകാരം 2020 വർഷത്തിൽ മോഡി വിദേശ യാത്രകളൊന്നും നടത്തിയിട്ടില്ല. എന്നിട്ടും കഴിഞ്ഞദിവസം മുരളീധരൻ അവതരിപ്പിച്ച കണക്കിൽ ഇത് 571.82 കോടി രൂപയായി. വിദേശ രാജ്യങ്ങളൊന്നും സന്ദർശിക്കാതെ തന്നെ വിദേശയാത്ര ചെലവിൽ 125.30 കോടിയുടെ വർധന. 2019 അവസാനം നടത്തിയ യാത്രകളിലെ ചില ബില്ലുകൾ ലോക്ക്ഡൗൺ കാലയളവിൽ ലഭിക്കാതിരുന്നതിനാലാണ് കണക്കിലെ വ്യത്യാസത്തിന് കാരണമെന്ന് പറയുന്നു. പ്രധാനമന്ത്രിയുടെ വിദേശ യാത്രകൾ സംബന്ധിച്ച് നേരത്തേയുണ്ടായ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയും ഇപ്പോൾ ചർച്ചയാകുന്നുണ്ട്. 2018ൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം മോഡി 90ലധികം വിദേശ രാജ്യങ്ങൾ സന്ദർശിച്ചതായി പറയുന്നു.

അന്നത്തെ വിദേശകാര്യ മന്ത്രി വികെ സിങ് അറിയിച്ച റിപ്പോർട്ടുകൾ പ്രകാരം പ്രധാനമന്ത്രി മോഡിയുടെ വിദേശ വിദേശ യാത്രകൾക്കായി 2014 മുതൽ 2021 കോടി രൂപ ചെലവായതായി കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ അറ്റകുറ്റപ്പണിക്ക് മാത്രമായി 1583.18 കോടി ചെലവായതായി കണക്കുകളിൽ വ്യക്തമാക്കിയിരുന്നു. 2014 ജൂൺ 15 മുതൽ 2018 ഡിസംബർ മൂന്ന് വരെ ചാർട്ടേർഡ് വിമാനങ്ങൾക്ക് വേണ്ടി 429.25 കോടി ചെലവായി. മറ്റുചെലവുകളുടെ കണക്കിൽ 9.11 കോടിയും. ഇക്കാലയളവിൽ 48 വിദേശയാത്രകളിലായി 55 രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. അതിനുശേഷം 11 വിദേശയാത്രകൾ കൂടി നരേന്ദ്ര മോഡി നടത്തിയതായി വെബ്‌സൈറ്റിൽ പറയുന്നു.

2019 അവസാനത്തിലെ ബ്രസീൽ സന്ദർശനവും കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. ബ്രസീൽ യാത്ര സംബന്ധിച്ച ബില്ലുകൾ ലഭിച്ചിട്ടില്ലെന്ന് ഏപ്രിൽ എട്ടിന് പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് അപ്‌ഡേറ്റും ചെയ്തിട്ടുണ്ട്. കണക്കുകളിലെ പൊരുത്തകേടുകൾ സംബന്ധിച്ച വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണവും ലഭ്യമായിട്ടില്ലെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.

Exit mobile version