യാത്രക്കാര്‍ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം; മെട്രോ ട്രെയിന്‍ സര്‍വീസിനുളള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: മെട്രോ സര്‍വീസിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടു. അണ്‍ലോക്ക് നാലിന്റെ ഭാഗമായി ഈ മാസം ഏഴ് മുതലാണ് മെട്രോ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

യാത്രക്കാര്‍ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം. ആറ് മിനിറ്റിന്റെ ഇടവേളകളില്‍ മെട്രോ സര്‍വീസ് നടത്തും. യാത്രക്കാര്‍ ട്രെയിനുകളില്‍ സാമൂഹിക അകലം പാലിക്കണം. സിസിടിവി വഴി നിരീക്ഷണമുണ്ടായിരിക്കും. യാത്രക്കാര്‍ മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കണമെന്നും നിര്‍ദേശമുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളിലെ ആഗമന-ബഹിര്‍ഗമന കവാടങ്ങള്‍ അടച്ചിടും. മാര്‍ഗനിര്‍ദേശങ്ങളില്‍ വീഴ്ചവരുത്തുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ആ സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്റ്റേഷനുകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി ട്രെയിനുകളുടെ ഇടവേളകള്‍ ക്രമപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാര്‍ പണമിടപാടുകള്‍ക്കായി സ്മാര്‍ട്ട് കാര്‍ഡുകള്‍, ഓണ്‍ലൈന്‍- കാഷ്ലെസ്സ് മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. അതേസമയം ഡല്‍ഹി മെട്രോക്കാണ് ഞങ്ങള്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്. കാരണം രാജ്യത്തെ ഏറ്റവും വിശാലമായ നെറ്റ് വര്‍ക്കാണ് ഡല്‍ഹിയിലേത് എന്നാണ് മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞത്. ആദ്യ ഘട്ടത്തില്‍ ഒരു വരി മാത്രമാണ് തുറക്കുന്നതെന്നും രാവിലെ ഏഴുമുതല്‍ 11 വരെയും വൈകീട്ട് നാലുമുതല്‍ എട്ടുവരെയുമായിരിക്കും മെട്രോ സര്‍വീസ് നടത്തുകയെന്നും ഡല്‍ഹി മെട്രോ കോര്‍പറേഷന്‍ ചീഫ് മങ്കു സിങ് അറിയിച്ചു.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം സര്‍വീസ് നടത്തുന്നതിനായി ഡല്‍ഹി, നോയ്ഡ, ചെന്നൈ, കൊച്ചി, ബംഗളൂരു, മുംബൈ, ജയ്പുര്‍, ഹൈദരാബാദ്, നാഗ്പുര്‍, കൊല്‍ക്കത്ത, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ മെട്രോ അധികൃതര്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

Exit mobile version