കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വസതിയില്‍ പാര്‍ട്ടി; പിന്നാലെ ഉത്തരാഖണ്ഡ് ബിജെപി സംസ്ഥാന അധ്യക്ഷനും മകനും കൊവിഡ് 19

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷന്‍ ബന്‍സിധര്‍ ഭഗത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മകനും വൈറസ് ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. ബന്‍സിധര്‍ തന്നെ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

‘കഴിഞ്ഞദിവസം കൊവിഡ് പരിശോധനയ്ക്ക് വിധേയനായിരുന്നു. പരിശോധനാഫലം പോസിറ്റീവ് ആണ്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ഞാനുമായി സമ്പര്‍ക്കത്തില്‍ വന്ന ഓഫീസ് ജീവനക്കാരും പാര്‍ട്ടി പ്രവര്‍ത്തകരും ഉടന്‍ കോവിഡ് പരിശോധന നടത്തണം. നിങ്ങളുടെ അനുഗ്രഹത്താല്‍ രോഗമുക്തനായി ഞാന്‍ ഉടന്‍ നിങ്ങളിലേക്കുതന്നെ തിരിച്ചെത്തും’, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, കൊവിഡ് സ്ഥിരീകരിക്കുന്നതിന് അഞ്ച് ദിവസം മുന്‍പ് ഭഗത്തിന്റെ വസതിയില്‍ ബിജെപി പരിപാടി സംഘടിപ്പിച്ചിരുന്നു. തോക്ക് ചൂണ്ടി ഡാന്‍സ് കളിപ്പിച്ചതിന് സസ്പെന്‍ഷനിലായ എംഎല്‍എ പ്രണവ് സിങ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്ന ചടങ്ങാണ് ആഗസ്റ്റ് 24ന് ഭഗത്തിന്റെ വസതിയില്‍ നടത്തിയത്. നിരവധി ബിജെപി പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരും കൊവിഡ് പരിശോധന നടത്തണമെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version