15 മണിക്കൂര്‍ കൊണ്ട് നടന്നത് 40 കിലോമീറ്ററോളം, ഇരുകാലുകളുമൊടിഞ്ഞ യുവതിയെ ചുമന്ന് ആശുപത്രിയിലെത്തിച്ചു, കൈയ്യടിച്ച് രാജ്യം

ദെഹ്‌റാദൂണ്‍/ന്യൂഡല്‍ഹി: കുന്നിന്‍മുകളില്‍ നിന്നുവീണ് ഇരുകാലുകളുമൊടിഞ്ഞ യുവതിയെയും ചുമന്ന് ആശുപത്രിയിലെത്തിച്ച് ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐ.ടി.ബി.പി.). ഉത്തരാഖണ്ഡിലെ പിഥോര്‍ഗഢിലാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ സേനാംഗങ്ങള്‍ 40 കിലോമീറ്ററോളം നടന്നത്.

വ്യാഴാഴ്ചയാണ് സ്ത്രീക്ക് പരിക്കേല്‍ക്കുന്നത്. ഇരുകാലുകളുമൊടിഞ്ഞ യുവതിയെ രണ്ടുദിവസമായി ഹെലികോപ്റ്റര്‍ മാര്‍ഗം ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, കാലാവസ്ഥ മോശമായതിനാല്‍ അപകടം പിടിച്ച മേഖലയില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിച്ചില്ല.

യുവതിയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ വഷളായതോടെ വിവരം ഐ.ടി.ബി.പി.യെ അറിയിച്ചു. ഉടന്‍തന്നെ ഇന്ത്യാ-ചൈന അതിര്‍ത്തിയായ മിലാമില്‍ വിന്യസിച്ചിരുന്ന ഐ.ടി.ബി.പി.യുടെ 14-ാം ബറ്റാലിയന്‍ പിഥോര്‍ഗഢിലെ ലാപ്‌സയിലേക്ക് രക്ഷാദൗത്യവുമായി പുറപ്പെട്ടു.

പര്‍വതാരോഹണത്തിലൂടെയാണ് 25 ഉദ്യോഗസ്ഥര്‍ സ്ത്രീക്കടുത്തെത്തിയത്. തുടര്‍ന്ന് അവരെ സ്‌ട്രെക്ചറില്‍ ചുമന്ന് തെന്നുന്ന ചെരിവുകളും താണ്ടി സുരക്ഷിതസ്ഥാനത്തെത്തിച്ചു. നിറഞ്ഞൊഴുകുന്ന നദികളോടും പാറക്കെട്ടുകള്‍ മുടക്കിയ വഴികളോടും എപ്പോള്‍ വേണമെങ്കിലും ഇടിഞ്ഞുവീണേക്കാമായിരുന്ന ചെരിവുകളോടും മല്ലിട്ടായിരുന്നു ആ സാഹസികദൗത്യം.

വാഹനംപോകുന്ന റോഡിലേക്കെത്താന്‍ 40 കിലോമീറ്ററാണുണ്ടായിരുന്നത്. 15 മണിക്കൂര്‍ കൊണ്ടാണ് ദുര്‍ഘടമായ നടവഴികളിലൂടെ സംഘം നടന്നത്. ആശുപത്രിയിലെത്തിച്ച യുവതിയുടെ നില മെച്ചപ്പെട്ടതായി ഐ.ടി.ബി.പി. വൃത്തങ്ങള്‍ പറഞ്ഞു.

Exit mobile version