‘മുഴുവന്‍ പണവും തിരിച്ചടയ്ക്കാം, ദയവായി സ്വീകരിക്കണം’ അപേക്ഷ വാക്കുകളില്‍ വിവാദ വ്യവസായി; മല്യുടെ മനംമാറ്റം കോടതി വിധി വരാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ!

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പണം നല്‍കാമെന്ന ട്വീറ്റ് എത്തിയത്.

ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്ന് വായപയെടുത്ത പണം മുഴുവനും തിരിച്ചടയ്ക്കാമെന്ന് വിവാദ വ്യവലായി വിജയ് മല്യ. അപേക്ഷയോടെയാണ് താരത്തിന്റെ ട്വീറ്റ്. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതിയുടെ വിധി വരാന്‍ അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് മല്യയുടെ മനംമാറ്റം.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പണം നല്‍കാമെന്ന ട്വീറ്റ് എത്തിയത്. ‘തന്നെ കൈമാറുന്നതും വായ്പ തിരിച്ചടവും രണ്ടും രണ്ട് വിഷയമാണ്. അത് നിയമപരമായി നടക്കട്ടെ. പൊതു പണമാണ് പ്രധാനം. വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ്. ബാങ്കുകളോടും സര്‍ക്കാരിനോടും അത് സ്വീകരിക്കണമെന്ന് ദയവായി ഞാന്‍ അപേക്ഷിക്കുന്നു. സ്വീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ കാരണമെന്തെന്നും’ മല്യ ട്വിറ്ററില്‍ ചോദിക്കുന്നു.

‘വ്യോമയാന ഇന്ധനത്തിന്റെ ഉയര്‍ന്ന വിലയെ തുടര്‍ന്ന് വ്യോമയാന കമ്പനികള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടു. ക്രൂഡ് ഓയിലിന് ബാരലിന് 140 ഡോളര്‍ വരെ വിലയെത്തിയപ്പോള്‍ കിങ്ഫിഷറിന് വലിയ ബാധ്യതയുണ്ടായി. നഷ് ടം പെരുകി, ബാങ്കുകള്‍ നല്‍കിയ വായ്പാ തുക മുഴുവന്‍ അങ്ങനെയാണ് പോയത്. വായ്പ എടുത്ത തുക മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ്. അത് സ്വീകരിക്കണം-മല്യ ട്വിറ്ററില്‍ കുറിച്ചു.

രാഷ്ട്രീയക്കാരും മാധ്യമങ്ങളും തന്നെ വായ്പാ തട്ടിപ്പുകാരനായി ചിത്രീകരിക്കുന്നു. ഇത് കള്ളമാണ്. താന്‍ കര്‍ണ്ണാടക ഹൈക്കോടതിയില്‍ അടക്കം പണം തിരിച്ചടയ്ക്കാമെന്ന് അറിയിച്ചിട്ടുള്ളതാണ്. ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലും പണം തിരിച്ചടയ്ക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. മല്യ പറയുന്നു മൂന്നു ദശാബ്ദത്തോളം ഇന്ത്യയിലെ ഏറ്റവും വലിയ ബിവറേജസ് ഗ്രൂപ്പ് നടത്തി പൊതുഖജനാവിലേക്ക് ആയിരക്കണക്കിന് കോടിയാണ് സംഭാവന നല്‍കിയത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സും ഇപ്രകാരം ഖജനാവിലേക്ക് സംഭാവന നല്‍കിയ കമ്പനിയാണെന്നും മല്യ പറയുന്നു.

Exit mobile version