ഉത്തര്‍പ്രദേശില്‍ കൊവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നല്‍കുന്നത് പുഴുക്കള്‍ നിറഞ്ഞ ഭക്ഷണപ്പൊതികള്‍, വിശ്രമ മുറികള്‍ അതീവ ശോചനീയം

ലഖ്നൗ: കൊവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നല്‍കുന്നത് പുഴുക്കള്‍ നിറഞ്ഞ ഭക്ഷണപ്പൊതികള്‍. ഉത്തര്‍പ്രദേശിലാണ് ഈ ദയനീയ കാഴ്ച. ലഖ്നൗവിലെ ആശുപത്രി ജീവനക്കാര്‍ക്കാണ് ഈ ഗതികേട്. ഇവിടെ കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയ വൃത്തിഹീനമായ താമസസ്ഥലത്തെപ്പറ്റിയും നിരവധി പരാതികള്‍ ഉയരുന്നതിന് പിന്നാലെയാണ് നല്‍കുന്ന ഭക്ഷണത്തിന്റെയും ദയനീയാവസ്ഥ പുറത്ത് വരുന്നത്.

‘ഇതാദ്യമായിട്ടല്ല ഭക്ഷണത്തില്‍ പുഴുക്കള്‍ കാണുന്നത്. ഇതിനു മുമ്പും ഇങ്ങനെയുണ്ടായിട്ടുണ്ട്. നിരവധി തവണയാണ് പരാതി നല്‍കിയത്. റെസിഡന്റ് ഡോക്ടര്‍മാരുടെ വിശ്രമമുറി ഇതിനെക്കാള്‍ കഷ്ടമാണ്. വിശ്രമ മുറികളില്‍ ഫാന്‍ പോലും ഇല്ലാത്ത അവസ്ഥയാണ്’- ഉത്തര്‍പ്രേദശ് റസിഡന്റ് ഡോക്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് നീരജ് മിശ്ര ആരോപിച്ചു. ”ഭക്ഷണം പ്രധാനമാണ്. രോഗികള്‍ ആശുപത്രിയില്‍ കഴിയുകയാണ്. അവരെ ശുശ്രൂഷിക്കാനായി ഡോക്ടര്‍മാര്‍ വീടുകളില്‍ പോലും പോകാതെയാണ് ആശുപത്രിയില്‍ കഴിയുന്നത്.

ശരിയായ ഭക്ഷണം രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഗുണനിലവാരമില്ലാത്ത ഭക്ഷണമെന്നാല്‍ മോശപ്പെട്ട ആരോഗ്യമെന്നാണ് അര്‍ഥം’- സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ പ്രൊവിന്‍ഷ്യല്‍ മെഡിക്കല്‍ സര്‍വീസസ് അസോസിയേഷന്‍ (പിഎംഎസ്എ) ജനറല്‍ സെക്രട്ടറി ഡോ. അമിത് സിംഗ് പ്രതികരിച്ചു. സംഭവത്തില്‍ രൂക്ഷ വിമര്‍ശനാണ് സോഷ്യല്‍മീഡിയയിലും നിറയുന്നത്.

Exit mobile version