കോണ്‍ഗ്രസിനുള്ളിലെ തമ്മിലടിക്ക് ജനങ്ങള്‍ വില നല്‍കേണ്ടി വരുന്നത് നിര്‍ഭാഗ്യകരം, ബിജെപി നേതാക്കളെ വലിച്ചിഴക്കുന്നതില്‍ അര്‍ത്ഥമില്ല; വസുന്ധര രാജെ

ജയ്പൂര്‍: കോണ്‍ഗ്രസിനുള്ളിലെ തമ്മിലടിക്ക് രാജസ്ഥാനിലെ ജനങ്ങള്‍ വില നല്‍കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് വസുന്ധര രാജെ. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തര്‍ക്കത്തിനിടയിലേക്ക് ബിജെപിയേയും ബിജെപി നേതാക്കളുടെയും പേര് വലിച്ചിഴക്കുന്നതില്‍ അര്‍ഥമില്ലെന്നും വസുന്ധര രാജെ പറയുന്നു. ട്വിറ്ററിലൂടെയാണ് വസുന്ധര രാജെ ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ് മഹാമാരി, വെട്ടുകിളി അക്രമണം, സ്ത്രീകള്‍ക്കെതിരേയുള്ള അക്രമണം, വൈദ്യുതി എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ സംസ്ഥാനം നേരിടുമ്പോഴാണ് കോണ്‍ഗ്രസിലെ ഈ രാഷ്ട്രീയ തമ്മിലടിയെന്നും വസുന്ധര കുറ്റപ്പെടുത്തുകയും ചെയ്തു. ജനങ്ങളുടെ താത്പര്യങ്ങളാണ് എന്തിനെക്കാളും വലുത്. കോണ്‍ഗ്രസ് ജനങ്ങളെക്കുറിച്ച് ചിന്തിക്കണമെന്നും വസുന്ധരെ കൂട്ടിച്ചേര്‍ത്തു.

അശോക് ഗെഹലോത്ത് സര്‍ക്കാരിനെ താഴെയിറക്കാന്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബിജെപി നേതാക്കാള്‍ എംഎല്‍എമാരെ വിലക്കെടുക്കാന്‍ ശ്രമിച്ചുവെന്ന കോണ്‍ഗ്രസ് ആരോപണത്തിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് വസുന്ധര രംഗത്തെത്തിയത്.

Exit mobile version