200 രൂപയും ബിസ്‌കറ്റും മോഷ്ടിച്ചെന്ന് ആരോപണം; ഏഴു വയസുകാരനെ മരത്തില്‍ കെട്ടിയിട്ടു

റായ്പുര്‍: കടയില്‍ നിന്ന് പണവും ബിസ്‌ക്കറ്റും മോഷ്ടിച്ചെന്ന് ആരോപിച്ച് ഏഴ് വയസുകാരനെ മരത്തില്‍ കെട്ടിയിട്ടു. ഛത്തീസ്ഗഢിലെ ജഷ്പുര്‍ ജില്ലയിലെ കൊത്ബയിലാണ് സംഭവം. ബിസ്‌കറ്റ് വാങ്ങാന്‍ വന്ന കുട്ടി തന്റെ കടയില്‍ നിന്ന് 200 രൂപയും ബിസ്‌ക്കറ്റും മോഷ്ടിച്ചുവെന്ന് കടയുടമ പറയുന്നു.

പണം എടുത്തില്ലെന്ന് കുട്ടി പറഞ്ഞെങ്കിലും പ്രകോപിതനായ കടയുടമ കുട്ടിയെ ആദ്യം മര്‍ദിക്കുകയും പിന്നീട് ഒരു മരത്തില്‍ കെട്ടിയിടുകയും ചെയ്തെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കുട്ടിയെ മരത്തില്‍ കെട്ടിയിട്ടതിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലും പ്രചരിക്കുന്നുണ്ട്. മാതാപിതാക്കള്‍ സ്ഥലത്തെത്തുകയും 200 രൂപ നല്‍കാമെന്ന് ഉറപ്പ്നല്‍കുകയും ചെയ്തതിന് ശേഷമാണ് കുട്ടിയെ കെട്ടഴിച്ചുവിട്ടത്.

ശേഷം മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കടയില്‍ നിന്ന് സാധനങ്ങളും പണവും മോഷ്ടിച്ച ശേഷം കുട്ടി ഓടിപോകുകയായിരുന്നുവെന്നും കടയുടമ ആരോപിക്കുന്നുണ്ട്. എന്നാല്‍ മാതാപിതാക്കള്‍ ഇതു തള്ളി. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജഷ്പുര്‍ എസ്പി ബാലാജി റാവു അറിയിച്ചു.

Exit mobile version