ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് തുറമുഖങ്ങളില്‍ കര്‍ശന പരിശോധന, ചരക്കു നീക്കത്തെ ബാധിക്കുന്നതായി വ്യവസായസംഘടനകള്‍

മുംബൈ: രാജ്യത്തെ പല തുറമുഖങ്ങളിലും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് കസ്റ്റംസ് പരിശോധന ശക്തം. പരിശോധന ശക്തമാക്കിയതോടെ ചരക്കു നീക്കത്തെ ഇത് ബാധിക്കുന്നതായി വ്യവസായസംഘടനകള്‍ അറിയിച്ചു. ഉത്പന്നങ്ങളെല്ലാം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് കസ്റ്റംസ് അധികൃതര്‍. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ ശേഷമാണ് തുറമുഖങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.

ചെന്നൈ തുറമുഖത്തെത്തുന്ന ഉത്പന്നങ്ങള്‍ പൂര്‍ണമായി പരിശോധിച്ചശേഷമേ പുറത്തേക്ക് നല്‍കൂവെന്ന നിലപാടിലാണ് കസ്റ്റംസ് അധികൃതര്‍. വാഹനഘടകങ്ങള്‍, മരുന്നുനിര്‍മാണത്തിനാവശ്യമായ രാസസംയുക്തങ്ങള്‍, മൊബൈല്‍ഫോണ്‍ ഘടകങ്ങള്‍, ടാബ്ലെറ്റുകള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നുണ്ട്.

എന്നാല്‍ പരിശോധന സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതായി അറിവില്ല. ധനമന്ത്രാലയം ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ലോക്ഡൗണില്‍ തടസ്സപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍വസ്ഥിതിയിലായി വരുന്നതേ ഉള്ളൂ. പരിശോധന ശക്തമാക്കിയത് ചരക്കു നീക്കത്തെ ഗുരുതരമായി ബാധിക്കുന്നതായി വ്യവസായസംഘടനകള്‍ പറയുന്നു.

വിതരണശൃംഖല തടസ്സപ്പെടുന്നത് വ്യവസായമേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് വ്യവസായസംഘടനയായ ഫിക്കി സര്‍ക്കാരിനെ അറിയിച്ചുകഴിഞ്ഞു. ആപ്പിള്‍, ഫോക്‌സ്‌കോണ്‍, ഷവോമി, ഒപ്പോ, വിവോ തുടങ്ങിയ മൊബൈല്‍ഫോണ്‍ നിര്‍മാണകന്പനികളെ പ്രതിനിധാനംചെയ്യുന്ന ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ (ഐ.സി.ഇ.എ.), ഐ.ടി. ഹാര്‍ഡ്വേര്‍ കന്പനികളുടെ കൂട്ടായ്മയായ മെയിറ്റ് (എം.എ.ഐ.ടി.) എന്നീ സംഘനടകളും വിഷയം സര്‍ക്കാരിനുമുന്പാകെ ഉന്നയിച്ചിട്ടുണ്ട്.

അതേസമയം, ഉയര്‍ന്നവിലയുള്ള ഉത്പന്നങ്ങളുടെ പായ്ക്ക് ഇടയ്ക്കുവെച്ച് അഴിക്കുന്നതിലൂടെ പലതും ഉപയോഗശൂന്യമായി മാറുമെന്നും വില്‍ക്കാന്‍ കഴിയാതെവരുമെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. എക്‌സ്‌റേ സ്‌കാനിങ്, ഡോഗ് സ്‌ക്വാഡ് സേവനങ്ങള്‍ പരിശോധനയ്ക്കായി പ്രയോജനപ്പെടുത്തി ചരക്കുനീക്കം വേഗത്തിലാക്കണമെന്നും ഇവര്‍ വിവിധ മന്ത്രാലയങ്ങളോട് അഭ്യര്‍ഥിച്ചു.

Exit mobile version