ജുഡീഷല്‍ നിയമന കമ്മീഷന്‍ നിയമം റദ്ദാക്കിയ ഉത്തരവ്; പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി; റിവ്യൂ ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ജഡ്ജിമാരെ നിയമിക്കുന്നതിനും സ്ഥാനമാറ്റത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ജുഡീഷല്‍ നിയമന കമ്മീഷന്‍ നിയമം റദ്ദാക്കിയ ഉത്തരവ് പുനഃപരിശോധിക്കില്ലെന്നു സുപ്രീം കോടതി. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് തള്ളി.

ദേശീയ ജുഡീഷല്‍ നിയമന കമ്മീഷന്‍ നിയമം റദ്ദാക്കിയ ഉത്തരവിനെതിരേ നാഷണല്‍ ലോയേഴ്‌സ് കാമ്പയിന്‍ ഫോര്‍ ട്രാന്‍സ്പരന്‍സി ആന്‍ഡ് റിഫോംസ് എന്ന സംഘടനയാണ് പുനഃപരിശോധന ഹര്‍ജി നല്‍കിയത്. എന്നാല്‍, പുനപരിശോധന ഹര്‍ജിയില്‍ പരിഗണനക്ക് അര്‍ഹമായ ഒന്നും ഇല്ലാത്തതിനാലാണ് ഹര്‍ജി തളളുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.

ഉത്തരവ് പുറപ്പെടുവിച്ച് 470 ദിവസം കഴിഞ്ഞാണ് പുനഃപരിശോധന ഹര്‍ജി നല്‍കിയതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഉത്തരവ് പുനഃപരിശോധിക്കാന്‍ സാധുവായ വസ്തുതകളോ തെളിവുകളോ ഹാജരാക്കിയിട്ടില്ലെന്നും ജസ്റ്റീസുമാരായ മദന്‍ ബി ലോകുര്‍, കുര്യന്‍ ജോസഫ്, എഎം ഖാന്‍വില്‍ക്കര്‍, അശോക് ഭൂഷണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.

സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരെ നിയമിക്കുന്നതിനും സ്ഥാനമാറ്റത്തിനുമായി ദേശീയ ജുഡീഷല്‍ നിയമന കമ്മീഷന്‍ 2014ലാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വരുന്നത്. എന്നാല്‍ നിയമം 2015 ഒക്ടോബര്‍ 16നാണ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റീസും മുതിര്‍ന്ന ജഡ്ജിമാരും ഉള്‍പ്പെട്ട കൊളീജിയം സംവിധാനം മാറ്റി ജഡ്ജിമാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനുമായി നിയമന കമ്മീഷന്‍ രൂപീകരിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നടപടി.

Exit mobile version