കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു; ഡല്‍ഹി ജുമാ മസ്ജിദ് വീണ്ടും അടച്ചു

ന്യൂഡല്‍ഹി: സംസ്ഥാനത്ത് കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി ജുമാ മസ്ജിദ് അടച്ചു. ജൂണ്‍ 30 വരെയാണ് അടച്ചത്. ഇന്ന് രാത്രി എട്ട് മണി മുതലാണ് പള്ളി അടക്കുകയെന്ന് ഇമാം സയ്യിദ് അഹമ്മദ് ബുഖാരി വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തിങ്കളാഴ്ചയാണ് പള്ളി തുറന്നത.് ഷാഹി ഇമാമിന്റെ സെക്രട്ടറി അമാനുള്ളാഹ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. ജൂണ്‍ മൂന്നിനായിരുന്നു അദ്ദേഹത്തെ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പണ്ഡിതന്മാരുടെയും പൊതു ജനത്തിന്റെയും അഭിപ്രായം തേടിയതിന് ശേഷമാണ് മസ്ജിദ് അടയ്ക്കാന്‍ തീരുമാനിച്ചതെന്നും ഇമാം അറിയിച്ചു.

ലോക്ഡൗണിനെ തുടര്‍ന്ന് രണ്ട് മാസമായി അടച്ചിട്ട ഡല്‍ഹി ജുമാ മസ്ജിദ് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാമെന്ന കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണ് തുറന്നത്.

കണക്കുകള്‍ പ്രകാരം 1501 കോറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് 32,000 കേസുകളായി. രാജ്യത്ത് കൊറോണ കേസുകള്‍ കൂടുതലുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് ഡല്‍ഹി. 984 പേരാണ് ഇതുവരെ മരിച്ചത്. കുറച്ച് ദിവസങ്ങളായി ഡല്‍ഹിയില്‍ ആയിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

Exit mobile version