വിവാഹമോചനത്തില്‍ നിന്ന് പിന്നോട്ടില്ല; വിവാഹമോചന ഹര്‍ജി പിന്‍വലിച്ചുവെന്ന വാര്‍ത്തകള്‍ തള്ളി തേജ് പ്രതാപ് യാദവ്

പട്ന: വിവാഹമോചന ഹര്‍ജി പിന്‍വലിച്ചുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് തേജ് പ്രതാപ് യാദവ്. വിവാഹമോചനമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ കൂടിയായ തേജ് പ്രതാപ് വ്യക്തമാക്കി.

വിവാഹമോചനമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നിരുന്ന തേജ് പ്രതാപിനെ കുടുംബാഗംങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് അനുനയിപ്പിച്ച് വിവാഹമോചന ഹര്‍ജി പിന്‍വലിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതാണ് ഇപ്പോള്‍ തേജ് പ്രതാപ് തള്ളിക്കളഞ്ഞത്.

കഴിഞ്ഞ മെയ് 12നാണ് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവും ആര്‍ജെഡി. എംഎല്‍എ ചന്ദ്രികറായിയുടെ മകള്‍ ഐശ്വര്യറായിയും വിവാഹിതരായത്. വന്‍ ആഡംബരത്തോടെ നടന്ന വിവാഹചടങ്ങില്‍ പ്രമുഖ ദേശീയനേതാക്കളടക്കം നിരവധിപേരാണ് പങ്കെടുത്തത്.

മാസങ്ങള്‍ക്കകം ഭാര്യയും താനും ഒരിക്കലും ഒരുമിച്ചുപോകില്ലെന്നും, ഭാര്യയുടെ ആധുനിക ജീവിതരീതിയില്‍ താന്‍ ശ്വാസംമുട്ടുകയാണെന്നും ചൂണ്ടിക്കാട്ടി തേജ് പ്രതാപ് വിവാഹമോചന ഹര്‍ജി നല്‍കിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ അമ്പരപ്പുണ്ടാക്കിയിരുന്നു. ലാലു പ്രസാദ് യാദവടക്കം അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയിട്ടും മകന്‍ വിവാഹമോചനത്തില്‍നിന്ന് പിന്‍വാങ്ങിയിരുന്നില്ല.

ഇതിനുപിന്നാലെ വീട് വിട്ടിറങ്ങിയ തേജ് പ്രതാപ് ഹരിദ്വാറിലടക്കം സന്ദര്‍ശനം നടത്തുകയും, വിവാഹമോചനത്തിന് കുടുംബം അനുവദിക്കാതെ വീട്ടിലേക്ക് മടങ്ങില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Exit mobile version