‘നോക്കാന്‍ ആരുമില്ല, മക്കളെല്ലാം ഉപേക്ഷിച്ചു, റിസള്‍ട്ട് വരുന്നതിനു മുന്‍പേ അദ്ദേഹംപൊട്ടിക്കരഞ്ഞു: കോവിഡ് വാര്‍ഡിലെ ഡ്യൂട്ടി ഡോക്ടര്‍ പറയുന്നു

മുംബൈ: ഈ കോറോണകാലത്ത് സ്വന്തം ജീവന്‍ പോലും പണയം വച്ച് അഹോരാത്രം മഹാമാരിയ്‌ക്കെതിരെ പൊരുതുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. കുഞ്ഞുങ്ങളെയും ഭര്‍ത്താക്കന്മാരെയും കുടുംബത്തെയും എല്ലാം പിരിഞ്ഞ് മാസങ്ങളായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുകയാണ്. അത്തരത്തില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന ഒരു വനിതാ ഡോക്ടറുടെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അടുത്തിടെ വിവാഹിതയായ ഡോക്ടര്‍ അവധിയെല്ലാം കൂട്ടിവച്ച് നാട്ടില്‍ പോകാനിരുന്നപ്പോഴാണ് മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. കുടുംബാംഗങ്ങളെല്ലാം നിര്‍ബന്ധിച്ചിട്ടും കോറോണയെ തുരത്താതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തില്‍ നിന്ന് ജോലി ചെയ്യുന്ന ഡോക്ടറെയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ പരിചയപ്പെടുത്തുന്നത്. കോറോണ വാര്‍ഡില്‍ ഒറ്റപ്പെട്ടു കഴിയുന്ന രോഗികളെ കണ്ടതോടെ തന്റെ തീരുമാനം തെറ്റിയില്ലെന്നു തെളിഞ്ഞെന്നും ഡോക്ടര്‍ പറയുന്നു.

ഡോക്ടറുടെ കുറിപ്പ്:

ഞാന്‍ ഒരു ഡോക്ടറാണ്. ഒരു വശത്ത് ക്ഷേത്രവും മറുവശത്ത് ആശുപത്രിയുമുള്ള ഹോസ്റ്റലിലാണ് താമസം. അമ്പലത്തില്‍ നിന്നും പ്രാര്‍ഥനയ്ക്കു ശേഷം മണിയടിക്കുന്ന ശബ്ദമോ ആംബുലന്‍സിന്റെ ശബ്ദമോ കേട്ടാണ് എല്ലാ ദിവസവും രാവിലെ ഉണരുന്നത്. കോവിഡ് തുടങ്ങിയതോടെ രണ്ടാമത്തെ ശബ്ദമായി കൂടുതല്‍ കേള്‍ക്കുന്നത്. കൊറോണ കേസുകളുടെ എണ്ണം പെരുകിത്തുടങ്ങി. ആശുപത്രിയിലെ മിക്ക ഡിപ്പാര്‍ട്ട്‌മെന്റുകളും കൊറോണ വാര്‍ഡുകളാക്കി മാറ്റി. ഇതേകുറിച്ച് അറിഞ്ഞപ്പോള്‍ ഭര്‍ത്താവും മാതാപിതാക്കളും തിരിച്ചു വരണമെന്ന് ആവശ്യപ്പെട്ടു. വാര്‍ത്ത കേട്ട് പേടിച്ചു പോയ അമ്മ ദിവസത്തില്‍ അഞ്ചുതവണയൊക്കെ വിളിക്കാന്‍ തുടങ്ങി.

അടുത്തിടെയായിരുന്നു എന്റെ വിവാഹം. കഴിഞ്ഞ നാലുമാസമായി അവധി കൂട്ടിവച്ച് ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവിനെ കണ്ടിട്ടും നാലുമാസമായി. അപ്പോഴും മനസ്സു മുഴുവന്‍ ഹിപ്പോക്രാറ്റിക് ശപഥമാണ്. മറ്റെന്തിനെക്കാളും വലുത് രോഗികളോടുള്ള നിങ്ങളുടെ കരുണയാണ്.’ ശരിക്കു പറഞ്ഞാല്‍ എനിക്ക് അല്‍പം ഭയമൊക്കെയുണ്ടായിരുന്നു. കാരണം ചികിത്സിക്കുമ്പോള്‍ ആരൊക്കെ പോസിറ്റീവ് ആണ്. ആരൊക്കെ വൈറസ്വാഹകരാണ് എന്നൊന്നും അറിയാന്‍ കഴിയില്ല. മാസ്‌ക് പോലും ഇല്ലാതെ പലരും വരും. ആ സമയത്ത് ഒരാള്‍ പോസിറ്റീവാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ബന്ധുക്കളെല്ലാം അവിടെ നിന്ന് പോയി. ക്വാറന്റീനില്‍ കഴിയാന്‍ ഭയമാണെന്നു പറഞ്ഞാണ് അവര്‍ പോയത്. പക്ഷേ, ഞങ്ങള്‍ അവരെ കണ്ടെത്തി ഐസലേഷനില്‍ കഴിയണമെന്ന് ശാന്തമായി പറഞ്ഞു മനസ്സിലാക്കി. പ്രിയപ്പെട്ടവര്‍ക്കു മുന്നില്‍ ഇങ്ങനെ മുഖംതിരിക്കുന്നത് വേദനാജനകമാണ്.

ചിലപ്പോഴൊക്കെ ബന്ധുക്കള്‍ വിളിച്ച് അന്വേഷിക്കുക പോലുമില്ല. അടുത്തിടെ അറുപതുകാരനായ ഒരാള്‍ പനി ബാധിച്ച് ആശുപത്രിയിലെത്തി. ടെസ്റ്റിനു വിധേയനായി. റിസള്‍ട്ട് വരുന്നതിനു മുന്‍പു തന്നെ അദ്ദേഹം പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. നോക്കാന്‍ ആരുമില്ല. മക്കളെല്ലാം ഉപേക്ഷിച്ചു പോയി. അദ്ദേഹത്തെ നോക്കാന്‍ ഞങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഒരുമാസത്തോളമായി ഞാന്‍ കൊറോണ ഡ്യൂട്ടിയിലാണ്.

എന്നാണ് തിരിച്ചു വരുന്നതെന്ന് ഇപ്പോഴും അമ്മ പേടിയോടെ ചോദിക്കും. ഇതെല്ലാം അവസാനിക്കുമ്പോള്‍ എന്നാണ് എന്റെ സ്ഥിരമായ മറുപടി. അതുവരെ പ്രതീക്ഷ നിലനിര്‍ത്തി ജീവിക്കണം. വീടിനു പുറത്തിറങ്ങുമ്പോള്‍ വൈറസ് ഇല്ലാത്ത പുതിയ ലോകമെന്ന പ്രതീക്ഷയോടെ.

Exit mobile version