വിവാഹം മാറ്റിവെയ്ക്കാനാവില്ല; 100കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി വധൂഗൃഹത്തിലെത്തി, പെണ്ണിന്റെ കഴുത്തില്‍ താലികെട്ടി കൊണ്ടുപോന്നു, അമ്പരപ്പിച്ച് കല്‍ക്കു

ലഖ്‌നൗ: നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം ലോക്ക് ഡൗണില്‍ ലോക്ക് ആയിപ്പോയി. മാറ്റിവെയ്ക്കുന്ന കാര്യം നടക്കില്ല എന്ന് കണ്ട് 23കാരനായ കല്‍ക്കു പ്രജാപതി ഒന്ന് ഉറപ്പിച്ചു. നിശ്ചയിച്ച തീയതില്‍ താലികെട്ടുക. ബൈക്കില്‍ പോകുവാന്‍ ലൈസന്‍സ് ഇല്ലാത്തതുകൊണ്ട് 100 കിലോമീറ്റര്‍ ദൂരെയുള്ള വധൂഗ്രഹത്തിലേയ്ക്ക് കല്‍ക്കു ഒറ്റയ്ക്ക് സൈക്കിളോടിച്ച് പോവുകയായിരുന്നു.

തിരികെ വരുമ്പോള്‍ വധു റിങ്കിയും സൈക്കിളില്‍ ഇരുത്തി കല്‍ക്കു കൊണ്ടുവന്നു. ഉത്തര്‍പ്രദേശിലെ ഹമിര്‍പുര്‍ ജില്ലക്കാരനായ കല്‍ക്കുവിന്റെ വിവാഹത്തീയതി കൊറോണവ്യാപനത്തിനും ലോക്ക്ഡൗണിനും മുമ്പാണ് നിശ്ചയിച്ചത്. നാലഞ്ച് മാസം മുമ്പായിരുന്നു നിശ്ചയം. മഹോബ ജില്ലയിലാണ് റിങ്കിയുടെ വീട്. വധൂഗൃഹത്തില്‍ വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും നടത്തുകയും ചെയ്തു. പത്താം ക്ലാസ് പാസായതിന് ശേഷം കൃഷിപ്പണി ചെയ്യുകയാണ് കല്‍ക്കു.

വിവാഹത്തിനുള്ള അനുമതിക്കായി പ്രാദേശിക ഭരണാധികാരികള്‍ക്ക് കല്‍ക്കുവിന്റെ വീട്ടുകാര്‍ അപേക്ഷ നല്‍കി. എന്നാല്‍ ഏപ്രില്‍ 25 വരെ വിവാഹത്തിനുള്ള അനുമതി ലഭിച്ചില്ല. ബന്ധുക്കളെ കൂട്ടി വിവാഹത്തിന് പോകാന്‍ ഒരു സാധ്യതയും ഇല്ല. ഈ സാഹചര്യത്തിലാണ് ഒറ്റയ്ക്ക് പോയി താലികെട്ടാന്‍ തീരുമാനിച്ചത്. രാവിലെ തന്നെ ജീന്‍സും ടീഷര്‍ട്ടും മാസ്‌കായി കര്‍ച്ചീഫും ധരിച്ച് കല്‍ക്കു പുറപ്പെട്ടു. വിവാഹം മഹോബയിലെ ഒരു അമ്പലത്തില്‍ വെച്ചാണ് നടത്തിയത്.

വധുവും വരനും മാസ്‌ക് ധരിച്ചാണ് ചടങ്ങില്‍ പങ്കെടുത്തത്. തിരിച്ചും യാത്ര സൈക്കിളില്‍ തന്നെയാക്കി. ഇത്രയും ദൂരം പുറകിലൊരാളെ ഇരുത്തി സൈക്കിളോടിക്കുന്ന കാര്യം സ്വപ്നത്തില്‍ പോലും ചിന്തിച്ചിട്ടില്ലെന്ന് കല്‍ക്കു പറഞ്ഞു. വധുവിനേയും കൂട്ടി തിരികെ വീട്ടിലെത്തുന്വോള്‍ അതീവക്ഷീണിതനായതായും കാലുകളിലെ പേശികളിലെ വേദന മാറ്റാന്‍ ഗുളിക കഴിക്കേണ്ടി വന്നതായും കല്‍ക്കു കൂട്ടിച്ചേര്‍ത്തു.

കല്‍ക്കുവിന്റെ അമ്മ അസുഖമായി കിടപ്പിലായതിനാലും ലോക്ക്ഡൗണ്‍ അവസാനിക്കുന്നതിനെ കുറിച്ച് ഉറപ്പൊന്നുമില്ലാത്തതിനാലുമാണ് വിവാഹം മാറ്റി വെക്കാത്തതെന്ന് കല്‍ക്കുവിന്റെ ബന്ധുക്കളും പറഞ്ഞു. ഏതായാലും സോഷ്യല്‍മീഡിയയിലും കല്‍ക്കു താരമാണ്. നിരവധി പേര്‍ ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നു.

Exit mobile version