രാജ്യത്തെ കോളേജുകളില്‍ അധ്യയന വര്‍ഷം സെപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്ന് യുജിസി ഉപദേശക സമിതി

ന്യൂഡല്‍ഹി: രാജ്യത്തെ കോളേജുകളില്‍ അധ്യയന വര്‍ഷം സെപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്ന് യുജിസി ഉപദേശക സമിതിയുടെ നിര്‍ദേശം. കോളേജുകളിലും ഐഐടി ഉള്‍പ്പടെ സ്ഥാപനങ്ങളിലും ഇത് ബാധകമാണ്. നേരത്തെ ജൂലൈ പകുതിയോടെയായിരുന്നു കോളേജുകളിലെ പ്രവേശനം നടത്തിയിരുന്നത്. എന്നാല്‍ കൊവിഡ് വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് അധ്യയന വര്‍ഷം സെപ്തംബറില്‍ തുടങ്ങിയാല്‍ മതിയെന്ന് യുജിസി ഉപദേശക സമിതി നിര്‍ദേശിച്ചിരിക്കുന്നത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം ഇത്തവണ സെമസ്റ്റര്‍, വാര്‍ഷിക പരീക്ഷകളും സാധാരണ നടത്തിയിരുന്ന സമയത്ത് നടത്താന്‍ കഴിഞ്ഞേക്കില്ല. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് കോളേജുകളുള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്. ഇതോടെ നേരത്തെ നിശ്ചയിച്ചിരുന്ന പരീക്ഷകളും മാറ്റിവെച്ചിരിക്കുകയാണ്.

അതേസമയം കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ മാസ്‌ക്ക് ധരിച്ച് മാത്രമേ കുട്ടികളും അധ്യാപകരും എത്താവൂ എന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. മെയ് 30-നുമുമ്പ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യമായി മുഖാവരണം നിര്‍മിച്ചുനല്‍കാന്‍ സമഗ്ര ശിക്ഷാ കേരളത്തെ ചുമതലപ്പെടുത്തി. ഒരുകുട്ടിക്ക് രണ്ട് മുഖാവരണം വീതമാണ് നല്‍കുക. തുണികൊണ്ടുള്ള മുഖാവരണം യൂണിഫോം പോലെ സൗജന്യമായിരിക്കും.

Exit mobile version