മകളെ വീട്ടിലെത്തിക്കാന്‍ ബിജെപി എംഎല്‍എയ്ക്ക് ‘വിഐപി’ പാസ്; നിയന്ത്രണങ്ങളെ മറികടന്ന് പാസ് നല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടി

പാട്‌ന: ലോക്ക് ഡൗണില്‍ കുടുങ്ങിയ മകളെ വീട്ടിലെത്തിക്കാന്‍ ബിജെപി എംഎല്‍എയ്ക്ക് വിഐപി പാസ് നല്‍കിയ ഉദ്യോഗസ്ഥനെതിരെ നടപടി. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെ മറികടന്നാണ് എംഎല്‍എയ്ക്ക് പാസ് നല്‍കിയത്. ഹിസുവ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ അനില്‍ സിംഗാണ് യാത്രാ പാസ് സംഘടിപ്പിച്ചത്. സബ് ഡിവിഷണല്‍ ഓഫീസറായ അനു കുമാറാണ് എംഎല്‍എയ്ക്ക് യാത്രാ പാസ് അനുവദിച്ച് നല്‍കിയത്.

സംഭവം വിവാദമായതോടെയാണ് സബ് ഡിവിഷണല്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തത്. ഏപ്രില്‍ 15നാണ് അനില്‍ സിംഗ് യാത്രാ പാസ് സംഘടിപ്പിച്ചത്. ഏപ്രില്‍ 16ന് കോട്ടയിലേക്ക് തിരിച്ച എംഎല്‍എ പതിനേഴുകാരിയായ മകളെ തിരികെ വീട്ടിലെത്തിച്ചിരുന്നു. സഹപാഠികള്‍ വീടുകളിലേക്ക് മടങ്ങുകയും കോച്ചിംഗ് ക്ലാസ് താത്കാലികമായി റദ്ദാക്കുകയും ചെയ്തതോടെ തനിച്ചായ മകള്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്നാണ് എംഎല്‍എ നല്‍കുന്ന വിശദീകരണം.

അതീവ ഗുരുതര സാഹചര്യങ്ങളില്‍ മാത്രം അനുവദിക്കാവുന്ന യാത്രാ പാസാണ് അനു കുമാര്‍ എംഎല്‍എയ്ക്ക് ഉദ്യോഗസ്ഥന്‍ നല്‍കിയത്. സംഭവത്തില്‍ എംഎല്‍എയുടെ മകളെ കൊണ്ടുവരാനായി കോട്ടയിലേക്ക് പോയ എംഎല്‍എയുടെ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. സെക്രട്ടറിയേറ്റിന്റെ അനുമതിയില്ലാതെ സംസ്ഥാന പരിധി വിട്ട് പുറത്ത് പോയതിന് കാരണം കാണിക്കാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നതത്. എന്നാല്‍ കോട്ടയിലേക്ക് പോകാനായി സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചിട്ടില്ലെന്നാണ് അനില്‍ സിംഗ് പറയുന്നത്.

Exit mobile version