സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്ന് വിരമിക്കും..! പടിയിറങ്ങുന്നത് ഏറ്റവും കൂടുതല്‍ വിധികള്‍ പുറപ്പെടുവിച്ച മലയാളി ജഡ്ജി

ന്യൂഡല്‍ഹി: സുപ്രീം കോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്ന് വിരമിക്കും. അഞ്ച് വര്‍ഷം കൊണ്ട് 1034 വിധികള്‍ പുറപ്പെടുവിച്ച മലയാളി ജഡ്ജിയാണ് അദ്ദേഹം. മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രക്ക് എതിരെ പ്രതിഷേധിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ മുതിര്‍ന്ന് ജഡ്ജിമാരുടെ കൂട്ടത്തിലും കുര്യന്‍ ജേസഫ് ഉണ്ടായിരുന്നു.

മുത്തലാഖ്, ജുഡീഷ്യല്‍ നിയമന കമ്മീഷന്‍, പട്ടിക വിഭാഗ സംവരണം തുടങ്ങിയ സുപ്രധാന കേസുകളില്‍ വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലെ അംഗമായിരുന്ന അദ്ദേഹം. ദാമ്പത്യ തര്‍ക്ക കേസുകളില്‍ കക്ഷികളെ രമ്യതയിലാക്കുന്നതിനും സമാധാനപരമായി വേര്‍പിരിക്കുന്നതിനും കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും അദ്ദേഹം ശ്രദ്ധപുലര്‍ത്തിയിരുന്നു.

കേരള ഹൈക്കോടതിയില്‍ 1979 ല്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ് രണ്ടായിരത്തിലാണ് ഹൈക്കോടതി ജഡ്ജിയാവുന്നത്. പിന്നീട് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അയിരിക്കെ 2013 മാര്‍ച്ച് എട്ടിനാണ് സുപ്രീംകോടതി ജഡ്ജിയായി നിയമിതനായത്.

അദ്ദേഹത്തിന്റെ ദീര്‍ഘ നാളത്തെ ഔദ്യോഗിക ജീവിതത്തില്‍ നിരവധി പൊന്‍തൂ വല്‍ സ്വന്തമാക്കിയിട്ടുണ്ട്. അച്ഛനും അമ്മയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കോടതി ഇടപെടല്‍ സഹായിച്ചതിന് നന്ദി അറിയിച്ച് മകന്‍ അയച്ച കത്ത് അദ്ദേഹം വിധി ന്യായത്തിന്റെ ഭാഗമാക്കി പ്രസിദ്ധീകരിച്ചത് ഏറെ പ്രശംസ നേടിയിരുന്നു.

പ്രളയാനന്തര കേരളത്തിന് കൈത്താങ്ങായി സഹായങ്ങള്‍ എത്തിക്കുന്നതിന് ജസ്റ്റീസ് കുര്യന്‍ ജോസഫ് മുന്നില്‍ നിന്നിരുന്നു. അദ്ദേഹം പാട്ടുപാടി ധനസമാഹരണത്തിന് മുന്‍ കൈയ്യെടുത്തു.

Exit mobile version