മൂന്ന് ജില്ലകള്‍ കടന്ന് ഗ്രീന്‍ സോണിലുള്ള സഹോദരന്റെ വീട്ടിലെത്തി; യുവാവിന് കോവിഡ് സ്ഥിരീകരിച്ചു

പുനെ: ലോക്ക് ഡൗണ്‍ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ മൂന്ന് ജില്ലകളിലൂടെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച് ഗ്രീന്‍ സോണിലെത്തിയ യുവാവിന് കോവിഡ് ബാധിച്ചു. പുനെയിലാണ് സംഭവം.

പുനെയ്ക്ക് സമീപം ജവാല ബസാറിലെ ഫര്‍ണിച്ചര്‍ കടയിലെ ജോലിക്കാരനായ യുവാവ് ഏപ്രില്‍ 12നാണ് ബൈക്കില്‍ പര്‍ഭാനി ജില്ലയിലുള്ള സഹോദരന്റെ വീട്ടിലേക്ക് പോയത്. എന്നാല്‍ അടുത്തദിവസം തന്നെ ഇയാള്‍ക്ക് അസ്വസ്ഥകള്‍ ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഗ്രീന്‍ സോണിലുള്‍പ്പെട്ട ജില്ലയായിരുന്നു പര്‍ഭാനി.

മൂന്നെണ്ണത്തില്‍ രണ്ട് ജില്ലകളില്‍ ചെക്ക് പോസ്റ്റില്‍ ഇയാളെ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ പാസ് ഉള്ളിനാല്‍ ഇയാളെ യാത്ര തുടരാന്‍ അനുവദിച്ചു. എന്നാല്‍ ബീഡ് ജില്ലാ അതിര്‍ത്തിയില്‍ പോലീസ് ഇയാളെ തടഞ്ഞു. പക്ഷെ ഇയാള്‍ ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു. യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ സമ്പര്‍ക്കമുണ്ടായെന്ന് കരുതുന്ന 17ഓളം പേരെ നിരീക്ഷണത്തിലാക്കി. ചെക്ക് പോസ്റ്റുകളില്‍ പരിശോധനയ്ക്കുണ്ടായിരുന്ന പോലീസുകാരും ഇതില്‍ ഉള്‍പ്പെടുന്നു.

ഗ്രീന്‍ സോണ്‍ ആയി പ്രഖ്യാപിച്ച ജില്ലയാണ് പര്‍ഭാനി. മഹാരാഷ്ട്രയില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 8 ജില്ലകളില്‍ ഒന്നാണ് പര്‍ഭാനിയും. അതേസമയം പര്‍ഭാനിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ യുവാവിന് നേരത്തെ തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നുവെന്നും ആശുപത്രിയില്‍ കാണിച്ചപ്പോള്‍ പരിശോധന നടത്താതെ പറഞ്ഞയച്ചുവെന്നും ആരോപണമുണ്ട്.

Exit mobile version