‘കാസര്‍കോട് അതിര്‍ത്തി കടന്ന് ആരെയും കര്‍ണാടകത്തിലേക്ക് വരാന്‍ അനുവദിക്കരുത്, വൈറസ് ബാധിതരെയാണ് കേരളം കര്‍ണാടകയിലേക്ക് അയക്കുന്നത്’; കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ

മംഗളൂരു: കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി കടന്ന് ആരെയും കര്‍ണാടകയിലേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. ‘കേരളത്തില്‍ നിന്ന് ആരെയും കര്‍ണാടകത്തിലേക്ക് കയറ്റി വിടരുത്. വൈറസ് ബാധിതരെയാണ് കേരളം കര്‍ണാടകയിലേക്ക് അയയ്ക്കുന്നത്. ദക്ഷിണ കന്നഡ, കൊഡഗു, മൈസൂര്‍ എന്നീ അതിര്‍ത്തികള്‍ വഴിയാണ് ഇവര്‍ സംസ്ഥാനത്തേക്ക് വരുന്നത്. ഇവിടെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണം’ എന്നാണ് സിദ്ധരാമയ്യ മൈസൂര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം അതിര്‍ത്തി അടച്ചത് കാരണം വിദഗ്ധ ചികിത്സ കിട്ടാത്തത് മൂലം ഇന്നലെ മാത്രം രണ്ട് പേരാണ് മരിച്ചത്. മഞ്ചേശ്വരം തുമിനാട് സ്വദേശി ബേബി, മഞ്ചേശ്വരം സ്വദേശി ശേഖര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. കേരളത്തില്‍നിന്ന് ആരേയും കര്‍ണാടകയിലേക്ക് കടത്തിവിടാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് ബിജെപി ഭരിക്കുന്ന കര്‍ണാടക സര്‍ക്കാരും മുഖ്യമന്ത്രി യെദിയൂരപ്പയും നല്‍കിയിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് രോഗികളുമായി വന്ന ആംബുലന്‍സിനെ പോലും അതിര്‍ത്തി കടക്കാന്‍ അനുവദിച്ചിട്ടില്ല.

അതേസമയം ബിജെപിയുടെ ക്രൂര നിലപാട് തന്നെ ആവര്‍ത്തിച്ചിരിക്കുകയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വവും. ഒരാളെ പോലും അതിര്‍ത്തി കടത്തി വിടാന്‍ പാടില്ലെന്ന് ജില്ലാ അധികാരികള്‍ക്കും കലക്ടര്‍മാര്‍ക്കും സിദ്ധരാമയ്യ നിര്‍ദേശങ്ങള്‍ ഫോണിലൂടെ കൈമാറിയിട്ടുണ്ട്. ഡി കെ ശിവകുമാര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി നടത്തിയ യോഗത്തിന് ശേഷമാണ് സിദ്ധരാമയ്യ ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Exit mobile version