രാജ്യത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ കാണാനില്ല! തെലങ്കാനയില്‍ ഞെട്ടല്‍; തട്ടിക്കൊണ്ടു പോയതായി സംശയം

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആദ്യമായി മത്സരിക്കാനൊരുങ്ങുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയായ ചന്ദ്രമുഖി മുവ്വാലയെയാണ് കാണാതായതായി പരാതി വന്നിരിക്കുന്നത്.

ചൊവ്വാഴ്ച്ച രാവിലെ മുതലാണ് ഇവരെ കാണാതായതായി പോലീസിന് പരാതി ലഭിച്ചത്. ബഞ്ചാര ഹില്‍സ് പോലീസ് സ്റ്റേഷനില്‍ ചന്ദ്രമുഖിയുടെ സുഹൃത്തുക്കളാണ് പരാതി നല്‍കിയത്. തെലങ്കാനയിലെ ഗോഷാമഹല്‍ നിയമസഭാ മണ്ഡലത്തിലാണ് ഇവര്‍ മത്സരിക്കുന്നത്.

ചന്ദ്രമുഖിയെ വീട്ടില്‍ നിന്നുമാണ് കാണാതായതെന്ന് തെലങ്കാന ഹിജ്ര സമിതി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. പ്രചരണത്തിനായി എത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കളാണ് ചന്ദ്രമുഖിയെ കാണാനില്ലെന്ന വിവരം മറ്റുള്ളവരെ അറിയിച്ചത്. തട്ടിക്കൊണ്ടു പോയതായി സംശയിക്കുന്നതായും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തിങ്കളാഴ്ച പ്രചരണം കഴിഞ്ഞ് ചന്ദ്രമുഖി വീട്ടിലെത്തിയിരുന്നു. കേസന്വേഷണം ആരംഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കുന്നുണ്ട്. തെലങ്കാനയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയാണ് ചന്ദ്രമുഖി. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ചന്ദ്രമുഖിക്ക് സിപിഎം സീറ്റ് നല്‍കുകയായിരുന്നു. ബിജെപിയുടെ ടി രാജ സിങാണ് ഗോഷാമഹലിലെ എംഎല്‍എ. രാജയ്ക്ക് പുറമെ കോണ്‍ഗ്രസ്, ടിആര്‍എസ് സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്

Exit mobile version