കള്ളപ്പണ ഇടപാട്; യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്

മുംബൈ: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ് നടത്തി. മുംബൈയിലെ സമുദ്രമഹലിലെ വസതിയിലാണ് റെയ്ഡ് നടന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം റാണാ കപൂറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അതേസമയം രാജ്യം വിടില്ലെന്ന് റാണാ കപൂര്‍ വ്യക്തമാക്കിയിരുന്നെങ്കിലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി റാണ കപൂറിനും ഭാര്യയ്ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഡിഎച്ച്എഫ്എല്ലിന് ക്രമംവിട്ട് വായ്പ നല്‍കിയതിന് പിന്നാലെ ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് കോടികള്‍ എത്തിയതായി ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിയാണെന്ന് അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.

കഴിഞ്ഞ വ്യാഴാഴ്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തിരുന്നു. ബാങ്കിനെ വായ്പകള്‍ നല്‍കുന്നതില്‍ നിന്നും ആര്‍ബിഐ വിലക്കിയിട്ടുണ്ട്. പണം പിന്‍വലിക്കുന്നതിന് ആര്‍ബിഐ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നതോടെ നിക്ഷേപകര്‍ക്ക് അമ്പതിനായിരം രൂപ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുന്നുള്ളൂ. ഇതിനു പുറമെ മുംബൈയില്‍ അടക്കം യെസ് ബാങ്ക് എടിഎമ്മുകള്‍ കാലിയുമാണ്. അതേസമയം ബാങ്ക് മേധാവികളുടെ കെടുകാര്യസ്ഥതയാണ് ഒരു സ്ഥാപനം ഇത്തരത്തില്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന് കാരണമായത് എന്നാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

Exit mobile version