തെറ്റ് തിരുത്താന്‍ അപേക്ഷിച്ചയാള്‍ക്ക് ലഭിച്ചത് നായയുടെ പടമുള്ള വോട്ടര്‍ ഐഡി; അഭിമാനം വെച്ചുള്ള കളിയാണെന്ന് പ്രതികരണം

കൊല്‍ക്കത്ത: വോട്ടര്‍ ഐഡി കാര്‍ഡിലെ തെറ്റ് തിരുത്താന്‍ അപേക്ഷിച്ചയാള്‍ക്ക് ലഭിച്ചത് നായയുടെ പടമുള്ള കാര്‍ഡ്. ബംഗാള്‍ സ്വദേശി സുനില്‍ കുമാറിനാണ്‌ സ്വന്തം ഫോട്ടോയുള്ള വോട്ടര്‍ ഐഡി കാര്‍ഡിനു പകരം നായയുടെ പടമുള്ള ഐഡി കാര്‍ഡ് ലഭിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം.

മുര്‍ഷിദാബാദ് രാംനഗര്‍ സ്വദേശിയാണ് സുനില്‍കുമാര്‍. തന്റെ ആദ്യമുണ്ടായിരുന്ന ഐഡി കാര്‍ഡില്‍ തെറ്റ് സംഭവിച്ചിരുന്നതിനാല്‍ ഇത് തിരുത്താന്‍ അപേക്ഷിച്ച സുനില്‍ കുമാറിനെ തെറ്റ് തിരുത്തി ഐഡി തിരികെ വാങ്ങാനായി ബുധനാഴ്ചയാണ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസില്‍ നിന്നും വിളിപ്പിച്ചത്.

എന്നാല്‍ ഓഫീസിലെത്തിയ സുനില്‍ കുമാര്‍ തന്റെ ഐഡി കാര്‍ഡ് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ഐഡി കാര്‍ഡില്‍ സുനില്‍കുമാര്‍ കണ്ടത് തന്റെ ഫോട്ടോയ്ക്ക് പകരം അച്ചടിച്ച് വന്ന നായയുടെ പടമാണ്. കാര്‍ഡ് തരുമ്പോള്‍ ഓഫീസര്‍ ഫോട്ടോ ശ്രദ്ധിച്ചിരുന്നില്ല.

ഫോട്ടോ കണ്ട് സുനില്‍ കുമാര്‍ ക്ഷുഭിതനായി. തന്റെ അഭിമാനം വെച്ചുള്ള കളിയാണിതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസില്‍ പരാതി നല്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ രംഗത്തെത്തി.

ഇപ്പോള്‍ നല്കിയത് അന്തിമവോട്ടര് ഐഡി അല്ലെന്നും സുനില്‍ കുമാറിന് പുതിയ കാര്‍ഡ് അനുവദിക്കുമെന്നും ഓഫീസര്‍ പറഞ്ഞു. കാര്‍ഡില്‍ നായയുടെ പടം വന്നത് തെറ്റാണെന്നും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ വന്നുചേര്‍ന്ന തെറ്റാവാം ഇതെന്നും ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്ത എന്തായാലും മാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.

Exit mobile version