ന്യൂഡൽഹി: ബിജെപിക്കെതിരേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേയും ആഞ്ഞടിച്ച് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക്. ബിജെപി ശ്രീരാമന്റെ പേരിൽ രാഷ്ടീയം കളിക്കുകയാണെന്ന് മാലിക്ക് കുറ്റപ്പെടുത്തി. അതുകൊണ്ടാണ് പള്ളിയുടെ നിർമ്മാണത്തെക്കുറിച്ചൊന്നും പറയാത്തതെന്നും മാലിക് പറഞ്ഞു. രാമക്ഷേത്രം നിർമ്മിക്കുന്നതിനായി ട്രസ്റ്റ് രൂപീകരിച്ചത് പോലെ പള്ളി പണിയാനും ട്രസ്റ്റ് രൂപീകരിക്കണമെന്ന ശരദ് പവാറിന്റെ ആവശ്യത്തിന് പിന്നാലെയാണ് മാലിക്കിന്റെ പ്രസ്താവന.
രാമക്ഷേത്രം പുനർ നിർമ്മിക്കാൻ ട്രസ്റ്റ് നിർമ്മിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് പറഞ്ഞത് സത്യമാണ്. പക്ഷേ അതേസമയത്ത് തന്നെ പള്ളിക്ക് വേണ്ടി അഞ്ചേക്കർ നൽകണമെന്നും പറഞ്ഞിരുന്നുവെന്ന് മാലിക്ക് ചൂണ്ടിക്കാണിച്ചു.
മരിക്കണമെന്നുറപ്പിച്ച് വരുന്നവർ ജീവിച്ചിരിക്കുന്നതെങ്ങനെയാണ് എന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്‌ക്കെതിരെയും മാലിക് വിമർശനം ഉന്നയിച്ചു. ഒരു ജനാധിപത്യ രാജ്യത്ത് ആദിത്യനാഥിന്റെ അത്തരം പ്രസ്താവനയെ അംഗീകരിക്കാൻ പറ്റില്ല. ജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നാണ് സുപ്രീകോടതി പറയുന്നത്. പക്ഷേ അതിന് വിപരീതമായാണ് പ്രതിഷേധക്കാർക്ക് നേരെ പോലിസ് വെടിവെച്ചിരിക്കുന്നത്. ജനറൽ ഡയറിനെപ്പോലെയാണ് യോഗിപെരുമാറുന്നത്. അത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.