പ്രശസ്ത പിന്നണി ഗായിക സുസ്മിത മരിച്ച നിലയില്‍; സ്ത്രീധനത്തെച്ചൊല്ലിയുള്ള ഭര്‍തൃവീട്ടുകാരുടെ പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തതാണെന്ന് സംശയം

ബംഗളൂരു: പ്രശസ്ത കന്നഡ പിന്നണി ഗായിക സുസ്മിത എസ് ഗൗഡ (26) യെ മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍തൃവീട്ടുകാരുടെ സ്ത്രീധനത്തെച്ചൊല്ലിയുള്ള പീഡനത്തില്‍ മനംനൊന്ത് ഗായിക ആത്മഹത്യ ചെയ്തതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചു. ഇതില്‍ മരണത്തിന് കാരണക്കാരായവര്‍ ആരെല്ലാമെന്നും അവര്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളണമെന്നുമെല്ലാം എഴുതിയിരുന്നു.

മാണ്ഡ്യ സ്വദേശിനിയാണ് സുസ്മിത. അടുത്തിടെ വിവാഹിതയായ ഗായികയുമായി ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്ത്രീധനത്തെ ചൊല്ലി നിരന്തരം വഴക്കിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കുകൊള്ളാന്‍ ഭര്‍തൃവീട്ടുകാര്‍ വരരുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ സുസ്മിത വ്യക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

മരണാനന്തര ചടങ്ങുകള്‍ക്ക് തന്റെ സഹോദരന്‍ നേതൃത്വം നല്‍കിയാല്‍ മതിയെന്നും കത്തില്‍ പറയുന്നുണ്ട്. ഈ തീരുമാനമെടുത്തതിന് തന്നോടു പൊറുക്കണമെന്നും സഹോദരനെ നന്നായി നോക്കണമെന്നും സുസ്മിത കത്തിലൂടെ അമ്മയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. സംഭവത്തില്‍ അന്നപൂര്‍ണേശ്വരി നഗര പോലീസ് കേസെടുത്തിട്ടുണ്ട്.

ഹാലു തുപ്പ, ശ്രീസമന്യ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സുസ്മിത കന്നട സിനിമാലോകത്തെ പ്രശസ്ത ഗായികയായി മാറിയത്. ഗായികയുടെ മരണം ബന്ധുക്കളെയും സുഹൃത്തുക്കളെയും കന്നഡ സിനിമാലോകത്തെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

Exit mobile version