ബസ് വൈദ്യുതി ലൈനില്‍ തട്ടി; പത്ത് യാത്രക്കാര്‍ ഷോക്കേറ്റ് മരിച്ചു, നാല് എന്‍ജിനീയര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

20 അടി ഉയരത്തില്‍ മാത്രമെ 11 കെവി ലൈന്‍ സ്ഥാപിക്കാവൂ എന്നാണ് വ്യവസ്ഥ.

ഭുവനേശ്വര്‍: ബസ് വൈദ്യുതി ലൈനില്‍ തട്ടി പത്ത് പേര്‍ക്ക് ദാരുണാന്ത്യം. സംഭവത്തില്‍ രണ്ട് വകുപ്പുകളിലെ നാല് എന്‍ജിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു. ഊര്‍ജ വകുപ്പിലെയും ഗ്രാമവികസന വകുപ്പിലെയും എന്‍ജിനീയമാര്‍ക്കെതിരെയാണ് ഒഡീഷ സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്. അപകട കാരണം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിനുശേഷം ഊര്‍ജമന്ത്രി ഡിഎസ് മിശ്രയാണ് ഇക്കാര്യം അറിയിച്ചത്.

ഒഡീഷയിലെ ഗുഞ്ജം ജില്ലയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അതിദാരുണമായ അപകടം നടന്നത്. 40 യാത്രക്കാര്‍ സഞ്ചരിച്ച ബസാണ് 11 കെവി വൈദ്യുതി കമ്പിയില്‍ തട്ടിയത്. 11 അടി ഉയരത്തിലാണ് വൈദ്യുതി ലൈന്‍ സ്ഥാപിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി കൈകൊണ്ടിരിക്കുന്നത്.

20 അടി ഉയരത്തില്‍ മാത്രമെ 11 കെവി ലൈന്‍ സ്ഥാപിക്കാവൂ എന്നാണ് വ്യവസ്ഥ. അപകടകരമായ നിലയിലുള്ള വൈദ്യുതി ലൈനുകള്‍ കണ്ടെത്തുന്നതിനും ഉടന്‍ നടപടി സ്വീകരിക്കുന്നതിനും എന്‍ജിനിയര്‍മാര്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

Exit mobile version