മക്കളെ കാണാന്‍ അനുവദിക്കുന്നില്ല; മുന്‍ ഭാര്യയുടെ വീടിനു മുന്‍പില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തി ഐപിഎസ് ഉദ്യോഗസ്ഥന്‍, അനുനയ നീക്കവും പാളി

വിവാഹ മോചനത്തിന് യുവതിയാണ് അപേക്ഷ നല്‍കിയത്

ബംഗളൂരു: മക്കളെ കാണാന്‍ അനുവദിക്കില്ലെന്ന് ആരോപിച്ച് മുന്‍ ഭാര്യയുടെ വീടിന് മുന്‍പില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തി ഐപിഎസ് ഉദ്യോഗസ്ഥന്‍. കല്‍ബുര്‍ഗി പോലീസ് ഇന്റേണല്‍ സെക്യൂരിറ്റി ഡിവിഷനിലെ സൂപ്രണ്ടായ അരുണ്‍ രംഗരാജനാണ് സത്യാഗ്രഹം നടത്തുന്നത്.

ബംഗളൂരുവിലെ വസന്ത് നഗറിലാണ് സംഭവം. അരുണ്‍ രംഗരാജയുടെ മുന്‍ ഭാര്യയും ഐപിഎസ് ഉദ്യോഗസ്ഥയാണ്. മക്കളെ കാണാന്‍ അരുണിനെ ഭാര്യ അനുവദിച്ചില്ല. ഇതിനു പിന്നാലെയാണ് അരുണ്‍ കുത്തിയിപ്പ് സത്യാഗ്രഹം നടത്തിയത്. ഛത്തീസ്ഗഡില്‍ ജോലി ചെയ്യുമ്പോഴായിരുന്നു തങ്ങള്‍ വിവാഹിതരായതെന്ന് അരുണ്‍ പറഞ്ഞു. പിന്നീട് ഭാര്യ കര്‍ണ്ണാടകയിലേക്ക് മാറണമെന്ന് പറയുകയായിരുന്നുവെന്നും ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് വിവാഹമോചനത്തിലേക്ക് എത്തിച്ചതെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.

വിവാഹ മോചനത്തിന് യുവതിയാണ് അപേക്ഷ നല്‍കിയത്. എന്നാല്‍, ഇതിന്റെ നടപടികള്‍ നടന്നുകൊണ്ടിരിക്കെ ഇരുവരും വീണ്ടും ഒരുമിച്ച് താമസിക്കുകയായിരുന്നു. ഈ സമയത്താണ് രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. പക്ഷേ ഇവരുടെ ബന്ധം വീണ്ടും വഷളാവുകയും വേര്‍പിരിയുകയും ചെയ്തു. രണ്ടാമതും വേര്‍പിരിഞ്ഞതോടെയാണ് മക്കളെ കാണാന്‍ അനുവദിക്കാതിരുന്നത്. ഇദ്ദേഹത്തെ അനുനയിപ്പിക്കാന്‍ നിരവധി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയെങ്കിലും മക്കളെ കാണാന്‍ അനുവദിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് അരുണ്‍ രംഗരാജന്‍ പറഞ്ഞു. ഇതോടെ അനുനയ നീക്കവും പാളി.

Exit mobile version