ഹിന്ദു മഹാസഭാ നേതാവിന്റെ കൊലപാതകം; നാലു പേര്‍ മുംബൈയില്‍ പിടിയില്‍

രാവിലെ പ്രഭാതസവാരിക്കിറങ്ങിയപ്പോഴായിരുന്നു ആക്രമണം.

മുംബൈ: ഹിന്ദു മഹാസഭാ നേതാവ് രഞ്ജിത്ത് ബച്ചന്റെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. മുംബൈയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. വെടിവെച്ച ആളെയടക്കം പിടികൂടിയെന്ന് പോലീസ് അറിയിച്ചു. കൊലപാതകത്തിന് ശേഷം പ്രതികള്‍ മുംബൈയിലേക്ക് മുങ്ങുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

അന്താരാഷ്ട്ര ഹിന്ദുമഹാസഭയുടെ ഉത്തര്‍പ്രദേശ് ഘടകം അധ്യക്ഷനായ രഞ്ജിത് ശ്രീവാസ്തവയെ ഫെബ്രുവരി രണ്ടിനാണ് അജ്ഞാതസംഘം വെടിവെച്ചു കൊന്നത്. രാവിലെ പ്രഭാതസവാരിക്കിറങ്ങിയപ്പോഴായിരുന്നു ആക്രമണം. തലയിലേയ്ക്കാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരണപ്പെട്ടിരുന്നു. രഞ്ജിത്ത് ബച്ചന്റെ ഒപ്പം സഹോദരനും സവാരിക്ക് ഒപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന് നേരെയും പ്രതികള്‍ വെടിയുതിര്‍ത്തിരുന്നു. സാരമായി പരിക്കേറ്റ സഹോദരന്‍ ഇപ്പോള്‍ ചികിത്സയിലാണ്.

യുപിയിലെ ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് ഛട്ടാര്‍ മന്‍സിലിന് സമീപം വച്ചാണ് അക്രമികള്‍ വെടിവെച്ചു കൊന്നത്. മോട്ടോര്‍സൈക്കിളിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. ഗൊരഖ്പൂര്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ഹിന്ദുമഹാസഭ നേതാവ് രഞ്ജിത് ശ്രീവാസ്തവ. ഇദേഹത്തിന്റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുക്കാന്‍ അക്രമികള്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു.

Exit mobile version