കോടതിയും സർക്കാരും പ്രതികൾക്ക് ഒപ്പം; വധശിക്ഷ നടപ്പാക്കുന്നില്ലെങ്കിൽ ഭരണഘടന കത്തിച്ചു കളയൂ; പൊട്ടിക്കരഞ്ഞ് നിർഭയയുടെ അമ്മ

ന്യൂഡൽഹി: ഡൽഹി നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതിന് മണിക്കൂറുകൾ ശേഷിക്കെ വിധി നീട്ടിവെച്ച പട്യാല കോടതിയുടെ വിധിയോട് കണ്ണീരോടെ പ്രതികരിച്ച് നിർഭയയുടെ അമ്മ ആശ ദേവി. കേസിൽ ഇനിയും നീതിക്കായി പോരാട്ടം തുടരുമെന്നും ആശ ദേവി പറഞ്ഞു. അവസാനമില്ലാതെ കോടതി വിധി നീട്ടിക്കൊണ്ടുപോയി വധശിക്ഷ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതികൾ വെല്ലുവിളിക്കുകയാണ്. കോടതിയും സർക്കാരും കുറ്റവാളികൾക്കൊപ്പമാണ് നിൽക്കുന്നത്. ഇവർക്ക് ശിക്ഷ നൽകിയില്ലെങ്കിൽ ഭരണഘടന തന്നെ കത്തിച്ചുകളയണമെന്നും നിർഭയയുടെ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

ഈ നാട്ടിൽ പെൺകുട്ടികൾക്ക് ഒരു വിലയുമില്ലെന്ന് നിർഭയയുടെ അമ്മ പ്രതികരിച്ചു. പ്രതികൾ നിയമ വ്യവസ്ഥയെ പരിഹസിക്കുകയാണ്. ഈ വ്യവസ്ഥയിൽ വിശ്വാസമില്ലെന്നും നിർഭയയുടെ അമ്മ കൂട്ടിച്ചേർത്തു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതെ വരെ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷയ്ക്ക് സ്‌റ്റേ നൽകുന്നു എന്നാണ് ജഡ്ജി പറഞ്ഞത്. വധശിക്ഷയ്ക്ക് എതിരെ കേസിലെ പ്രതിയായ വിനയ് ശർമ്മ നൽകിയ ഹർജിയിലാണ് ഡൽഹിപട്യാല കോടതിയുടെ നടപടി. വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ തിഹാർ ജയിലിൽ നടക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഉത്തരവ്.

Exit mobile version