നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിച്ചു

ന്യൂഡല്‍ഹി: നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിച്ചു. ഡല്‍ഹിയില്‍ നിന്ന് രാത്രി പത്തരയ്ക്കുള്ള വിമാനത്തില്‍ പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ തിരുവനന്തപുരത്ത് കൊണ്ടു വരും. ഇന്ന് രാത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ നാളെ രാവിലെ ചെങ്ങോട്ടുകോണത്തെ വീട്ടുവളപ്പിലാണ് സംസ്‌കരിക്കുക.

അതേസമയം കോഴിക്കോട് സ്വദേശി രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ ഇന്ന് ഡല്‍ഹിയില്‍ സൂക്ഷിച്ചതിന് ശേഷം നാളെ ഉച്ചയോടെയാണ് കോഴിക്കോട് എത്തിക്കുക. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ ആണ് വഹിക്കുന്നത്.

ചൊവ്വാഴ്ചയാണ് കാഠ്മണ്ഡുവില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ദമനിലെ റിസോര്‍ട്ടില്‍ നാല് കുട്ടികളടക്കം എട്ടു മലയാളികള്‍ മരിച്ചത്. തണുപ്പകറ്റാന്‍ ഉപയോഗിച്ച ഹീറ്റര്‍ തകരാറിലായതാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ(34), മക്കളായ ആര്‍ച്ച, ശ്രീഭദ്ര, അഭിനവ് എന്നിവരും കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദു, മകന്‍ രണ്ടുവയസ്സുകാരന്‍ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്.

Exit mobile version