എന്‍ഡിഎ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിന്റെ ഒത്തൊരുമയും ഐക്യവും ഇന്ന് മനസിലായി; കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തെ പരിഹസിച്ച് ബിജെപി മന്ത്രി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. എന്‍ഡിഎ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിന്റെ ഒത്തൊരുമയും ഐക്യവും ഇന്ന് മനസിലായെന്ന് രവിശങ്കര്‍ പ്രസാദ് പരിഹസിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, എഎപി, ശിവസേന,എസ്പി, ഡിഎംകെ എന്നീ പാര്‍ട്ടികള്‍ പങ്കെടുക്കാതിരുന്നതിനെ പരിഹസിച്ചായിരുന്ന രവി ശങ്കര്‍ പ്രസാദിന്റെ പരാമര്‍ശം.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍, കോണ്‍ഗ്രസിനെ കൂടാതെ 19 പാര്‍ട്ടികളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്‍സിപി നേതാവ് ശരദ് പവാര്‍, ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി രാജ തുടങ്ങിവരെത്തി. ജെഎംഎം നേതാവ് ഹെമന്ത് സോറന്‍, ആര്‍ജെഡി നേതാവ് മനോജ് ജാ, എല്‍ജെഡി നേതാവ് ശരത് യാദവ്, പികെ കുഞ്ഞാലിക്കുട്ടി, ആര്‍എസ്പി നേതാവ് ശത്രുജിത്ത് സിംഗ്, കേരളാ കോണ്‍ഗ്രസ് നേതാവ് തോമസ് ചാഴിക്കാടന്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധി, ഗുലാം നബി ആസാദ്, മന്മോഹന്‍ സിങ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രം മുന്നോട്ട് പോകവെ പ്രതിഷേധം ശക്തമാക്കാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. ഇക്കാര്യത്തില്‍ തുടര്‍ നീക്കം ചര്‍ച്ച ചെയ്യാനാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചത്.

Exit mobile version